തലപ്പാടി: കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് അതിർത്തിയിൽ കർണാടക പരിശോധന കർശനമാക്കിയതോടെ യാത്രക്കാർ വലയുന്നു. രണ്ടുഡോസ് വാക്സിൻ എടുത്തവരെപ്പോലും അതിർത്തികടക്കാൻ കർണാടക പൊലീസ് അനുവദിക്കുന്നില്ല. എഴുപത്തിരണ്ടുമണിക്കൂറിന് മുമ്പെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തികടക്കാൻ അനുവദിക്കുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്തവരെയും അതിർത്തി കടക്കാൻ അനുവദിക്കും എന്നാണ് കർണാടക ഇന്നലെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വാക്സിൻ എടുത്തവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ല. വാക്സിൻ എടുക്കുന്നത് സ്വയം പ്രതിരോധത്തിനാണെന്നും എന്നാൽ മറ്റുള്ളവർക്ക് രോഗം പകരുന്നത് ഒഴിവാക്കാനാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
നിയന്ത്രണം കർശനമാക്കിയതിനെത്തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. കേരളത്തിലേക്കുള്ള വാഹനങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടയുന്നുണ്ട്. ശക്തമായ പൊലീസ് സന്നാഹമാണ് തലപ്പാടി ചെക്പോസ്റ്റിൽ കർണാടക ഏർപ്പെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ചെക്പോസ്റ്റിലെത്തിയിട്ടുണ്ട്. മതിയായ രേഖകൾ ഇല്ലാത്തവരെ ഒരുകാരണവശാലും അതിർത്തി കടത്തില്ലെന്ന നിലപാടിലാണ് കർണാടക. പ്രതിഷേധിച്ച ചിലരെ പൊലീസ് അറസ്റ്റുചെയ്തെന്നും റിപ്പോർട്ടുണ്ട്.
തലപ്പാടി ചെക്പോസ്റ്റിൽ ഏർപ്പെടുത്തിയിരുന്ന കൊവിഡ് പരിശോധനാ കേന്ദ്രവും കർണാടക പൂട്ടി.ആവശ്യമുള്ളവർ കേരളത്തിൽ നിന്നുതന്നെ ആർ ടി പി സി ആർ പരിശോധന നടത്തണമെന്നാണ് അവരുടെ നിലപാട്. വരുംദിവസങ്ങളിൽ മറ്റ് അതിർത്തികളിലും പരിശോധന കർശനമാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളെ യാത്രചെയ്യാൻ അനുവദിക്കുന്നുണ്ട്. ഹാൾടിക്കറ്റ്, സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിവ കാണിക്കുന്ന വിദ്യാർത്ഥികളെയാണ് അതിർത്തികടക്കാൻ അനുവദിക്കുന്നത്.
വാളയാർ അതിർത്തിയിൽ തമിഴ്നാടും പരിശോധന കർശനമാക്കിയിട്ടുണ്ട്. ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടുഡോസ് വാക്സിൻ എടുത്തവരെയും അതിർത്തികടക്കാൻ അനുവദിക്കുന്നുണ്ട്. ചെക്പോസ്റ്റിനോട് ചേർന്ന് കൊവിഡ് പരിശോധനാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തമിഴ്‌നാടിന്റെയും തീരുമാനം.
കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്‌നാടും കർണാടകയും അതിർത്തികളിൽ പരിശോധന കർശനമാക്കുമെന്ന് ഇന്നലെ മുതൽ അറിയിച്ചിരുന്നതാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിലും കർണാടക അതിർത്തിയിലെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |