ഗുവാഹത്തി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഇടപെടലിനെ തുടർന്ന് അസാം മിസോറം അതിർത്തി സംഘർഷത്തിൽ അയവ്. അസാമിലെ ആറ് ഉന്നത ഉദ്യോഗസ്ഥർക്കും 200 ഓളം പൊലീസുകാർക്കുമെതിരെയുള്ള കേസ് പിൻവലിക്കുമെന്ന് മിസോറം സർക്കാർ വ്യക്തമാക്കി.
തർക്കപരിഹാരത്തിനുള്ള സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായിട്ടാണ് കേസ് പിൻവലിക്കുന്നതെന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ എടുത്ത കേസും പിൻവലിച്ചിരുന്നു. പിന്നാലെ മിസോറം എംപി കെ.വൻലാൽവേനയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ പൊലീസിന് നിർദേശം നൽകിയതായി അസാം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഭീഷണി പ്രസ്താവനകൾ നടത്തിയെന്നാരോപിച്ചായിരുന്നു മിസോറം എം.പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുമുഖ്യമന്ത്രിമാരുമായും കഴിഞ്ഞദിവസം ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ തീരുമാനിച്ചത്. പ്രശ്നങ്ങൾ വഷളാകുന്നത് തടയാൻ വൈകാരിക സന്ദേശങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മിസോറം മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടു.
അതിനിടെ വടക്കുകിഴക്കൻ മേഖലയിലെ ബി.ജെ.പി. എം.പിമാർ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അസാം- മിസോറം വിഷയം കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് എം.പിമാർ നിവേദനത്തിൽ ആരോപിച്ചു.
വടക്കുകിഴക്കൻ മേഖലയോട് തനിക്കുള്ള താത്പര്യം സ്വാഭാവികമാണെന്നും നിലവിലെ പ്രശ്നങ്ങളെ രാഷ്ട്രീയത്തിലൂടെയല്ല നോക്കിക്കാണുന്നതെന്നും പ്രധാനമന്ത്രി എം.പി.മാരെ അറിയിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. അസാമിൽനിന്നുള്ള പന്ത്രണ്ട് എം.പി.മാർ, അരുണാചൽ പ്രദേശിൽനിന്നുളള രണ്ടുപേർ മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് ഒരാൾവീതവും ആകെ 16 പേർ പ്രധാനമന്ത്രിയെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |