സർക്കാരിന്റെ വിവേചനാധികാരം നിലനിറുത്തുന്നതിനാണ് അപ്പീൽ
കോടതിയിൽ നിന്ന് സർക്കാരിന് തട്ടോ തലോടലോ കിട്ടുമോ എന്നതല്ല പ്രശ്നം
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും ഇതിന് അനുകൂലമായ നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരം നിലനിറുത്തുന്നതിനാണ് അപ്പീൽ പോകുന്നത്. കോടതിയിൽ നിന്ന് സർക്കാരിന് തട്ടോ തലോടലോ കിട്ടുമോ എന്നതല്ല പ്രശ്നം. സുപ്രീം കോടതിയുടെ വിശാല ബഞ്ചിന് മുന്നിൽ ഇതിന് സമാനമായ വിഷയം നിൽക്കുന്നുണ്ട്.
ഒരു പരാതിക്കും ഇടനൽകാതെയാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ തീരുമാനമെടുത്തത്. ആർക്കും ഒരു രൂപ പോലും കുറയാതെ സ്‌കോളർഷിപ്പ് വിതരണം ചെയ്യുമെന്നും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ആർക്കൊക്കെ അർഹതയുണ്ടോ അവർക്കെല്ലാം സ്കോളർഷിപ്പ് ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. എന്നിട്ടും ചിലർക്ക് ഇപ്പോഴും ആശങ്ക വരുന്നത് എന്തു കൊണ്ടെന്നറിയില്ല. അനാവശ്യമായ വിവാദം ഉയർത്താൻ ചിലർ ശ്രമിക്കുന്നതിൽ മറ്റുചില താത്പര്യങ്ങളുണ്ട്. നമ്മുടെ നാടിന്റെ തനിമ നിലനിർത്താനാണ് കൂട്ടായി ശ്രമിക്കേണ്ടത്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.
സച്ചാർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി രൂപീകരിച്ച പാലോളി കമ്മിറ്റിയുടെ ശുപാർശകളിലേതെങ്കിലും നടപ്പാക്കാത്തതുണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ തുറന്ന മനസാണ് സർക്കാരിനുള്ളത്. ന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാർ എന്നും മുന്നിൽ തന്നെയാണ്. മദ്രസ ക്ഷേമനിധിയിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |