കൊല്ലം:കർണാടകയിലെ ജയിലിൽ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണിൽ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലിൽ എത്താൻ വേണ്ടിയെന്ന് വെളിപ്പെടുത്തൽ.കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂർ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇങ്ങനെ പറഞ്ഞത്. കേരളത്തിലെ ജയിലുകളിലെ സൗകര്യം അറിഞ്ഞാണത്രേ കേരളത്തിൽ കേസുണ്ടാക്കാൻ ശ്രമിച്ചത്.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ദക്ഷിണ കന്നഡ അഡാഹോസ് പുല്ലാട്ട് ഹൗസിൽ ജയേഷിനാണ് (38) ഇങ്ങനെയൊരു മോഹം.
കഴിഞ്ഞ 14ന് വൈകിട്ട് 6.15ഓടെയാണ് കൊല്ലം അഡിഷണൽ എസ്.പിയുടെ ലാൻഡ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്.
'ഞാൻ മൂന്ന് പേരെ ഇല്ലാതാക്കും. അതിലൊന്ന് കൊല്ലത്തെ ന്യായാധിപനായിരിക്കും'- എന്നായിരുന്നു ഭീഷണി. ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അപകടകാരി ആയതിനാൽ ജയേഷിനെ ഒറ്രയ്ക്ക് ഒരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. ദിവസം അര മണിക്കൂർ മാത്രമാണ് പുറത്തിറക്കുന്നത്.
കൈയിലുള്ള ഡയറിയിൽ മാദ്ധ്യമ പ്രവർത്തകർ പൊലീസ്, അഭിഭാഷകർ എന്നിവരുടെ നമ്പരുണ്ട്. ഇങ്ങനെയാണ് കൊല്ലം അഡിഷണൽ എസ്.പിയുടെ ഓഫീസിലേക്ക് വിളിച്ചത്. കഴിഞ്ഞ വർഷം കൊട്ടാരക്കര പൊലീസിൽ വിളിച്ചും ഇതേഭീഷണി മുഴക്കിയിരുന്നു. അതിലും കേസെടുത്തിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിൽ കുറച്ചുകാലം തങ്ങിയതാണ് കേരളവുമായിള്ള ഏക ബന്ധമെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |