തിരുവനന്തപുരം: സർക്കാരിന് ഇടപെടാൻ കഴിയുന്ന മേഖലകളിലൊക്കെ പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാസർകോട് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് (ഇ.എം.എൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം വൈവിദ്ധ്യവത്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും. ഓരോ സ്ഥാപനത്തിന്റെയും വിപുലമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.എം.എൽ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാദ്ധ്യതയും ചേർത്ത് 77 കോടി ചെലവഴിച്ചാണ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നത്. ജീവനക്കാരുടെ ശമ്പള കുടിശികയായ 14 കോടി രൂപയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |