തിരുവനന്തപുരം: പ്രിയപ്പെട്ട നടൻ അഭിനയിച്ച സിനിമയിലെ ഇഷ്ടഗാനം കേൾക്കണമെന്ന തടവുകാരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് ജഡ്ജി.ജയന്റെ 'അങ്ങാടി' എന്ന സിനിമയിലെ 'കണ്ണും കണ്ണും തമ്മിൽ തമ്മിൽ' എന്ന ഗാനമാണ് പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരന് കേൾക്കാൻ അനുമതി നൽകിയത്.
തടവുകാരുടെ റേഡിയോ ആയ ഫ്രീഡം സിംഫണിയിൽ ഇന്നലെ വൈകിട്ട് ഈ പാട്ട് കേൾപ്പിച്ചു. എന്നാൽ പാട്ട് ആവശ്യപ്പെട്ട തടവുകാരൻ കേൾക്കാൻ ജയിലിലുണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ശിക്ഷ കഴിഞ്ഞിരുന്നു! അബ്കാരി കേസിൽ ഒരു വർഷത്തേക്കു ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയ്ക്കായിരുന്നു ആഗ്രഹം.
മൂന്നു മാസം മുൻപാണ് 'ഫ്രീഡം സിംഫണി' മുൻപാണു പ്രവർത്തനം തുടങ്ങിയത്. ഇഷ്ടമുള്ള ചലച്ചിത്രഗാനം തടവുകാർക്ക് എഴുതി നൽകാം. ജയിലിലെ സ്റ്റോറിലാണു കുറിപ്പ് ഏൽപിക്കേണ്ടത്. എന്നാൽ 'ആരാധകൻ' കുറിപ്പ് ഇട്ടത് ജില്ലാ ജഡ്ജിക്കു പരാതി നൽകാൻ സ്ഥാപിച്ച പെട്ടിയിലായിപ്പോയി. എല്ലാ മാസവും ഏഴാം തീയതിയാണ് പരാതിപ്പെട്ടി കോടതിയിലെത്തിക്കുക. കഴിഞ്ഞ മാസം ഇതു കോടതിയിലെത്തിയപ്പോഴേക്കും തടവുകാരൻ മോചിതനായിരുന്നു. ആവശ്യപ്പെട്ട പാട്ട് വച്ചുകൊടുക്കുന്നതു പരിഗണിക്കുമല്ലോ എന്ന നിർദേശത്തോടെ ജഡ്ജി തടവുകാരന്റെ കുറിപ്പ് ജയിൽ സൂപ്രണ്ടിനു കൈമാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |