തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനത്തിന് കുതിപ്പേകുന്ന യാത്രാ ഫ്യൂവൽസ് പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ 75 ഡിപ്പോകളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി ഇന്ധന സ്റ്റേഷനുകൾ തുറക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കോകോട്ടയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു .മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായിരുന്നു.
. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പൂർണതോതിൽ പ്രവർത്തിക്കുമ്പോൾ മാസം മൂന്നു കോടി രൂപയുടെ ലാഭം കെ.എസ്.ആർ.ടി.സിക്ക് നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെയുണ്ടായിരുന്ന ഐ.ഒ.സിയുടെ കൺസ്യൂമർ ലൈസൻസ് ഡീലർ സൈലൻസാക്കി മാറ്റിയാണ് പെട്രോൾ, ഡീസൽ വിപണനം. ഇന്നു മുതൽ 18വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴ് പമ്പുകൾ കൂടി തുടങ്ങും. അതിന്റെ തുടർച്ചയായി മറ്റ് സ്റ്റേഷനുകളിലെ പമ്പുകളും പ്രവർത്തനം ആരംഭിക്കും.
ആദ്യ വിൽപ്പന മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. യാത്രാ ഫ്യൂവൽസിന്റെ ലോഗോ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു. ഇലക്ട്രിക വാഹനങ്ങളുടെ ചാർജിംഗ് സെന്റർ മേയർ ആര്യ രാജേന്ദ്രനും എൻജിൻ ഓയിൽ സർവ്വീസിംഗ് സെന്റർ കൗൺസിലർ സിമി ജ്യോതിഷും ഉദ്ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ സ്വാഗതം പറഞ്ഞു.ഐ.ഒ.സി ചീഫ് ജനറൽ മാനേജർ വി.സി.അശോകൻ പദ്ധതി റപ്പോർട്ട് അവതരിപ്പിച്ചു. ഐ.ഒ.സി ചെയർമാൻ എസ്.എം വൈദ്യ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ അമിതാഭ് അഖാരി, പി.എസ്.മണി തുടങ്ങിയവർ വെർച്വലായി സംസാരിച്ചു. ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്‌പ്ലോസീവസ് ഡോ.ആർ.വേണുഗോപാൽ, കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ, ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ, കെ.എസ്.ടി.ഇ.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ . കെ.എസ്.ആർ.ടി.സി സിഫ്റ്റ് ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ നൽകാൻ
പണമില്ലെന്ന് ധനമന്ത്രി
കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഖജനാവിൽ പണം കുറവാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ
വ്യക്തമാക്കി. കൊവിഡിനു ശേഷം സർക്കാരാണ് കെ.എസ്.ആർ.ടി.സിയുടെ ശമ്പള വിതരണത്തിന് ധനസഹായം നൽകുന്നത്.
കേന്ദ്ര സർക്കാരിനെപ്പോലെ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന നയമല്ല സംസ്ഥാനത്തിന്റേത്. . ആയിരം കോടി രൂപയാണ് കെ.എസ്.ആർ.ടി.സി പെൻഷനു വേണ്ടി വായ്പ എടുത്തിരിക്കുന്നത്. നേരത്തെ ശമ്പളം കൊടുക്കാൻ 20 കോടിയുടെ സഹായം മതിയായിരുന്നു. കൊവിഡിന് ശേഷം അത്
100 കോടിയലധികമായി . സർക്കാർ എടുത്തിരിക്കുന്ന കടം 6000 കോടി രൂപയാണ് അതിൽ മഹാഭൂരിപക്ഷവും ശമ്പളത്തിനു വേണ്ടിയാണ് . ഡിസംബർ മാസംവരെ എടുക്കുന്ന പരാമവധി കടത്തിന്റെ അടുത്ത് എത്തി കഴിഞ്ഞു. അതു കഴിഞ്ഞാൽ കടം പോലും എടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഖജനാവിൽ നിന്നും ഒന്നും എടുക്കാനാവില്ല- മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |