തിരുവനന്തപുരം: നാർകോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ വ്യക്തമാക്കി. തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് പാലാ ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കണമെന്നും നാർകോട്ടിക് മാഫിയയെ മാഫിയായി കാണണമെന്നും അതിന് മതചിഹ്നം നൽകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്റി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നാടിന്റെ മതനിരപേക്ഷത നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. സമൂഹത്തിൽ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന വൻകിട ശക്തികൾ ദുർബലമായി വരികയാണ്. അവർക്ക് ആരെയെങ്കിലും ചാരാൻ ഒരല്പം ഇടംകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസിലാക്കണം. ഇരുവിഭാഗത്തെയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയുടെ സാദ്ധ്യത സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം സമുദായത്തെ ആരെങ്കിലും അഭിസംബോധന ചെയ്യുന്നതിൽ ആരും തെറ്റ് കാണുന്നില്ല. അത്തരം സന്ദർഭത്തിൽ മറ്റ് ഏതെങ്കിലും മതചിഹ്നം ഉപയോഗിക്കുന്നത് മറ്റുചിലരുടെ വികാരത്തെ വ്രണപ്പെടുത്തും. ഇതാണ് ജോസ് കെ. മാണി പറഞ്ഞതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |