തിരുവനന്തപുരം: അഞ്ച് വർഷത്തിനകം ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പൂർത്തിയായ 12,067 വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 17 ഭവനസമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 2,62,131 വീടുകളാണ് സർക്കാർ നിർമിച്ചു നൽകിയത്. ഇതിനായി 8993 കോടി ചെലവഴിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഉൾപ്പെടെ സമന്വയിപ്പിച്ചാണ് ഇത് നടപ്പാക്കിയത്.
സദുദ്ദേശ്യത്തോടെ നടത്തിയ ഇടപെടലുകൾ ചിലർ അനാവശ്യ വിവാദത്തിനുള്ള ആയുധമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവർക്കായി സർക്കാർ നിർമിക്കുന്ന പാർപ്പിടങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം കോലാഹലങ്ങളുണ്ടാക്കിയത്. നാടിനെ അപമാനിക്കാൻ ശ്രമിച്ചവർക്കും വാസ്തവവിരുദ്ധ ആരോപണങ്ങൾ ഉന്നയിച്ചവർക്കും കേരള ജനത ജനാധിപത്യപരമായി മറുപടി നൽകി.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച 12,067 വീടുകളിൽ 10,058 എണ്ണം ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ പദ്ധതിയിലുമാണ് നിർമിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606 വീടുകൾ പട്ടികവർഗ്ഗ വിഭാഗത്തിനും 271 വീടുകൾ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |