കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് കെ.പി. അനിൽകുമാർ. കെ. കരുണാകരന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിലൂടെ പിരിച്ച 16 കോടി രൂപ എന്ത് ചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാനാണ് പണം പിരിച്ചത്. ആ പണമാണ് സുധാകരൻ പോക്കറ്റിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംഘടിപ്പിച്ച സ്വീകരണപരപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനിൽകുമാർ.
രാജ്യത്ത് മതേതരത്വം നിലനിർത്താൻ സി.പി.എമ്മിന് മാത്രമേ കഴിയൂവെന്ന ബോദ്ധ്യത്തോടെയാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചതെന്ന് അനിൽകുമാർ പറഞ്ഞു. സൈബര്‍ ഗുണ്ടകളുടെ സഹായത്തോടെയാണ് സുധാകരന്‍ നേതൃസ്ഥാനം ഏറ്റെടുത്തത്. താൻ നെഹ്റുവിന്റെ കോൺഗ്രസുകാരനായിരുന്നു. സുധാകരൻ, സതീശൻ, വേണുഗോപാൽ എന്നിവരുടെ കോൺഗ്രസ് അല്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാതിരുന്നത് വഞ്ചനയുടെ, ചതിയുടെ ഉദാഹരണമാണ്. സോളാർ കേസിൽ പ്രതിയല്ലാത്തതാണ് കോൺഗ്രസിനെ സംബന്ധിച്ച് അയോഗ്യതയെന്നും അദ്ദേഹം പരിഹസിച്ചു.
താനൊരു മാലിന്യമാണെന്ന് കെ. മുരളീധരന് തിരിച്ചറിയാൻ അധികസമയം വേണ്ടിവരില്ല. അദ്ദേഹം എത്ര പാർട്ടി ഇതിനോടകം മാറി? എൻ.സി.പി വഴി എ.കെ.ജി സെന്ററിലെത്താൻ ശ്രമിച്ചത് മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. എ.കെ.ജി സെന്ററിന് മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണെന്നും അനിൽകുമാർ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |