തിരുവനന്തപുരം: തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണവിക്ഷേപണം അടുത്ത വർഷത്തേക്ക് മാറ്റിയേക്കും. ഡിസംബറിലാണ് നടത്താനിരുന്നത്. ഗഗൻയാൻ വിക്ഷേപണത്തിന് മുമ്പ് രണ്ട് ആളില്ലാത്ത പേടകങ്ങളുടെ വിക്ഷേപണങ്ങളാണുള്ളത്. അതിൽ ആദ്യത്തേതാണ് മാറ്റിവയ്ക്കുന്നത്. കൊവിഡ് മൂലം ഒരുക്കങ്ങൾ പൂർത്തിയാകുന്നതിലുണ്ടായ കാലതാമസമാണ് കാരണം.
രണ്ട് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ, ഒരു ഗതിനിർണ്ണയ ഉപഗ്രഹം, ഒരു ശാസ്ത്രപരീക്ഷണ ഉപഗ്രഹം, ഗഗൻയാനുമായി ബന്ധപ്പെട്ട് ഒരു ആളില്ലാത്ത പേടക വിക്ഷേപണം എന്നിങ്ങനെ അഞ്ച് വിക്ഷേപണങ്ങളാണ് ഇൗ വർഷം നടക്കുക. അതിൽത്തന്നെ ഗഗൻയാൻ ഉൾപ്പെടെ മൂന്നെണ്ണം കൂടി മാറ്റിവയ്ക്കാനാണ് പുതിയ നീക്കം. അതോടെ ഇൗ വർഷം ഇനി രണ്ടുവിക്ഷേപണങ്ങൾ മാത്രമാണ് നടക്കാനിടയുള്ളത്. പി.എസ്.എൽ.വി ഉപയോഗിച്ച് ഇ.ഒ.എസ് 4, ഇ.ഒ.എസ് 6 ഉപഗ്രഹങ്ങളുടെ വിക്ഷേപണങ്ങളാണവ. 16 വിക്ഷേപണങ്ങളാണ് പ്ളാൻ ചെയ്തിരുന്നത്.
ഗഗൻയാനിന് പുറമെ ഗതിനിർണ്ണയ ഉപഗ്രഹവും ആദിത്യ എൽ-1 ഉപഗ്രഹവിക്ഷേപണങ്ങളുമാണ് മാറ്റിവയ്ക്കുന്നത്. ഗതിനിർണ്ണയവുമായി ബന്ധപ്പെട്ട് എൻ.വി.എസ്-1 ഉപഗ്രഹം വിക്ഷേപിക്കാനാണ് ആലോചിച്ചിരുന്നത്. നിലവിലെ ഗതിനിർണ്ണയ ഉപഗ്രഹങ്ങളിൽ ഐ.ആർ.എൻ.എസ്.എസ്-1 എയിലെ മൂന്ന് അറ്റോമിക് ക്ളോക്കുകളും കേടായി. ഇതിന് പകരം ഐ.ആർ.എൻ.എസ്.എസ്-1 എച്ച് അയച്ചെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് ഐ.ആർ.എൻ.എസ്. എസ്-1 ഐ അയച്ചു. മറ്റ് ഗതിനിർണ്ണയ ഉപഗ്രഹങ്ങളിലും അറ്റോമിക് ക്ളോക്കുകളിൽ പ്രശ്നങ്ങളുണ്ട്. അതിനാലാണ് പുതിയവ അയയ്ക്കാൻ ഉദ്ദേശിക്കുന്നത്. അത് ഇൗ വർഷം നടക്കില്ലെന്നാണ് അറിയുന്നത്.
വിക്ഷേപണത്തിന് പി.എസ്.എൽ.വി
ഇന്ത്യയുടെ സ്വന്തം ജി.പി.എസ്. സംവിധാനത്തിന്റെ നടത്തിപ്പിന് ഇത് അനിവാര്യവുമാണ്. ജി.എസ്.എൽ.വി റോക്കറ്റ് ഉപയോഗിച്ചാണ് ഗതിനിർണ്ണയ ഉപഗ്രഹങ്ങളയക്കേണ്ടത്. എന്നാൽ, ജി.എസ്.എൽ.വിയുടെ ഇതുവരെ നടത്തിയ പതിന്നാല് ദൗത്യങ്ങളിൽ നാലെണ്ണം പരാജയപ്പെട്ടിരുന്നു. അതിനാൽ വിക്ഷേപണത്തിന് കൂടുതൽ മുന്നൊരുക്കങ്ങൾ വേണമെന്നാണ് നിലപാട്. അതേസമയം പി.എസ്.എൽ.വിയുടെ 53 ദൗത്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. അതുകൊണ്ടുതന്നെ ഇൗ വർഷം ഇനി നടത്തുന്ന രണ്ട് വിക്ഷേപണങ്ങളും പി.എസ്.എൽ.വി ഉപയോഗിച്ചാണ്. ശാസ്ത്രപരീക്ഷണവുമായി ബന്ധപ്പെട്ട് ആദിത്യ എൽ-1 ഉപഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും ഇൗ വർഷം വിക്ഷേപണം മാറ്റിവയ്ക്കുന്നത് ഉടൻ അയയ്ക്കാനുള്ള സംവിധാനം ശരിയായിട്ടില്ലാത്തതിനാലാണ്.
സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന് അംഗീകാരമാകണം
പുതുതായി വികസിപ്പിച്ച സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളുപയോഗിച്ച് (എസ്.എസ്.എൽ.വി.) ഇൗ വർഷം രണ്ട് വിക്ഷേപണങ്ങൾ നടത്താൻ ആലോചിച്ചിരുന്നു. രണ്ട് വിക്ഷേപണങ്ങൾ പൂർത്തിയായാൽ മാത്രമേ റോക്കറ്റിന് സ്ഥിരംവിക്ഷേപണത്തിനുള്ള സുരക്ഷാഅംഗീകാരം ലഭിക്കുകയുള്ളൂ. എന്നാൽ, ഇതും അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കാനാണ് ആലോചിക്കുന്നത്.
ഫെബ്രുവരിയിൽ നടന്നത് രണ്ട് വിക്ഷേപണങ്ങൾ
ഇൗ വർഷം ഇതുവരെ രണ്ട് വിക്ഷേപണങ്ങളാണ് ഐ.എസ്.ആർ.ഒ നടത്തിയത്. പി.എസ്.എൽ.വി.സി-51 ഉപയോഗിച്ച് ഫെബ്രുവരിയിൽ ബ്രസീലിന്റെ ആമസോണിയ-1 എന്ന ഉപഗ്രഹത്തിന്റെ വാണിജ്യവിക്ഷേപണം. പിന്നീട് ആഗസ്റ്റിൽ ജി.എസ്.എൽ.വി എഫ്-10 റോക്കറ്റ് ഉപയോഗിച്ച് ഇ.ഒ.എസ്-3 എന്ന ഇന്ത്യൻ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ഇത് പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |