ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത്ത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ ആശ്രമത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം യു.പി പൊലീസിൽ നിന്ന് സി.ബി.ഐ ഏറ്റെടുത്തു. നരേന്ദ്രഗിരിയുടെ മരണം വിവാദമായതോടെ യു.പി സർക്കാർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസന്വേഷിക്കുന്ന ആറംഗ സി.ബി.ഐ സംഘം എഫ്.ഐ.ആർ സമർപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ടാണ് നരേന്ദ്ര ഗിരിയെ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് നരേന്ദ്രഗിരി മൊബൈലിൽ ഷൂട്ട് ചെയ്ത നാലര മിനിറ്റുള്ള വീഡിയോയും പൊലീസ് കണ്ടെടുത്തിരുന്നു. 13 പേജുള്ള ആത്മഹത്യ കുറിപ്പിലെ കാര്യങ്ങൾ തന്നെയാണ് ഇതിലുള്ളത്.
ശിഷ്യനായ ആനന്ദ് ഗിരി കമ്പ്യൂട്ടറിന്റെ സഹായത്താൽ ഒരു സ്ത്രീക്കൊപ്പമുള്ള തന്റെ ചിത്രം സൃഷ്ടിച്ചെന്നും തന്നെ അപകീർത്തിപ്പെടുത്താൻ അത് പ്രചരിപ്പിക്കുമെന്നുമാണ് നരേന്ദ്ര ഗിരി പറഞ്ഞത്. സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തെ തുടർന്ന് മേയിൽ ആശ്രമത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ് ആനന്ദ് ഗിരി. പിന്നീട് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുനഃസ്ഥാപിച്ചതായി പറയപ്പെടുന്നു.
ആനന്ദ് ഗിരി, ആധ്യ തിവാരി, സന്ദീപ് തിവാരി എന്നിവരാണ് തന്റെ മരണത്തിന് കാരണക്കാരെന്നും ഇവർ ശിക്ഷിക്കപ്പെട്ടാലേ തന്റെ ആത്മാവിന് ശാന്തി ലഭിക്കൂയെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
അതേസമയം, കുറിപ്പ് നരേന്ദ്ര ഗിരി എഴുതിയതല്ലെന്നും അദ്ദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമൊക്കെ അഖില ഭാരതീയ അഖാഡ പരിഷത്ത് ആരോപിച്ചു. സംഭവത്തിൽ ദുരൂഹതയേറിയതോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |