ശ്രീകണ്ഠപുരം (കണ്ണൂർ): തളിപ്പറമ്പ് കുടിയാൻമല മുയിപ്രയിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്നശേഷം ഭാര്യയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി. മാവില വീട്ടിൽ സതീശൻ(38), ഏഴ് മാസം പ്രായമുള്ള മകൻ ധ്യാൻദേവ് എന്നിവരാണ് മരിച്ചത്. ഭാര്യ അഞ്ജുവിനെ (28) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്ത്ര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാവിലെ ഒൻപതോടെയാണ് നാടിനെ നടുക്കിയ സംഭവം. സതീശൻ മാനസിക പ്രശ്നത്തിന് ചികിത്സ നടത്തിവരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അമ്മ ദേവകിയെ സന്ദർശകമുറിയിൽ പിടിച്ചുതള്ളി കിടപ്പുമുറിയുടെ വാതിൽ അടച്ചാണ് ഇയാൾ കൊടും ക്രൂരത ചെയ്തത്. ദേവകി നിലവിളിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തിയെങ്കിലും ഉറപ്പുള്ള വാതിലായതിനാൽ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് 500 മീറ്റർ അകലെ മുയിപ്ര ടൗണിൽ നിന്ന് ആൾക്കാർ എത്തിയാണ് വാതിൽ തകർത്ത് മുറിയിൽ കടന്നത്. അപ്പോഴേക്കും സതീശൻ രക്തം വാർന്ന് മരിച്ചിരുന്നു. മകനും അനക്കമുണ്ടായിരുന്നില്ല. അഞ്ജുവിന് ബോധം നഷ്ടപ്പെട്ടിരുന്നില്ല. അഞ്ജുവിനെയും മകനെയും ഗ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തി പൊലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇവർ കുടുംബസമേതം കഴിഞ്ഞദിവസം നടത്തിയ വിനോദയാത്രയ്ക്കിടയിൽ സതീശൻ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സതീശൻ ഇന്നലെ ആശുപത്രിയിൽ പോകാനിരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മലേഷ്യയിലും ഗൾഫിലും റസ്‌റ്റോറന്റിൽ ഷെഫ് ആയിരുന്ന സതീശൻ മൂന്നു വർഷം മുൻപാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. കൃഷിയും പാചകവുമായി കഴിഞ്ഞുകൂടുകയായിരുന്നു.
കഴുത്തിന് വെട്ടാനുള്ള ശ്രമത്തിനിടെ കുതറി മാറിയതിനാൽ അഞ്ജുവിന്റെ മുതുകിനാണ് വെട്ടേറ്റത്. കുഞ്ഞിന്റെ കണ്ണിനും തലയ്ക്കും ഇടയിലാണ് മുറിവ്.
കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മനോനില തെറ്റിയാണ് കൃത്യം നിർവഹിച്ചതെങ്കിൽ അമ്മയെ ഒഴിവാക്കാൻ ഇടയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പരേതനായ കെ.നാരായണനാണ് സതീശന്റെ പിതാവ്.സഹോദരങ്ങൾ: പവിത്രൻ, കുഞ്ഞിരാമൻ, സനോജ്. ഉളിക്കൽ പെരിങ്കരി സ്വദേശിയാണ് അഞ്ജു.
കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ, തളിപ്പറമ്പ് ഡിവൈ. എസ്.പി. രത്‌നകുമാർ, കുടിയാന്മല ഇൻസ്‌പെക്ടർ അരുൺ പ്രസാദ്, എസ്.ഐ നിബിൽ റോയ് എന്നിവർ സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലുള്ള മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വിട്ട് നൽകും.
കൊന്നത് നാല് വർഷം കാത്തിരുന്ന് കിട്ടിയ കൺമണിയെ
വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും കുഞ്ഞുണ്ടാകാത്തതിൽ ദമ്പതികൾ അതീവ ദുഃഖിതരായിരുന്നു. സതീശനും അഞ്ജുവും ഒരു കുഞ്ഞിക്കാല് കാണാനായി പോകാത്ത ക്ഷേത്രങ്ങളില്ലെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ മാർച്ചിലാണ് ധ്യാൻദേവിന്റെ ജനനം. തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഭഗവാൻ നൽകിയ കുട്ടിയായതിനാലാണ് ധ്യാൻദേവെന്ന് പേരിട്ടതെന്ന് സതീശൻ പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ് പേരുവിളിച്ചടങ്ങ് ആഘോഷിച്ചതുമാണ്. എന്നിട്ടും...
വിദേശത്തുള്ളപ്പോൾ സ്വന്തമായി സ്ഥലം വാങ്ങിയാണ് സതീശൻ ഇരുനില വീട് വച്ചത്. ഭാര്യയും മകനും അമ്മയും ഉൾപ്പെട്ട സന്തുഷ്ട കുടുംബം ആയിരുന്നെന്നും വീട്ടിൽ സതീശൻ പ്രശ്നക്കാരനായിരുന്നില്ലെന്നും അയൽക്കാർ പറയുന്നു.
സതീശന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നെന്ന് സഹോദരൻ
ശ്രീകണ്ഠപുരം: സതീശൻ വ്യാഴാഴ്ച രാവിലെ മുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സഹോദരൻ ഷിനോജ് പറഞ്ഞു. സതീശനെ ഡോക്ടറെ കാണിക്കുന്നതിനായി രാവിലെ എട്ടരയോടെ വീട്ടിലെത്തിയ താൻ കാറിലിരിക്കുകയായിരുന്ന സമയത്താണ് കൃത്യം നടന്നതെന്നും ഷിനോജ് പൊലീസിന് മൊഴി നൽകി.
നിലവിളി കേട്ട് പുറത്തിറങ്ങിയ താൻ ടൗണിൽ പോയി ആളുകളെ വിളിച്ച് കൊണ്ടുവരികയായിരുന്നു. ഷിനോജിന്റെ മൊഴിയനുസരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |