കാബൂൾ: രാജ്യത്ത് മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കൈവെട്ടുക, ചാട്ടവാറടി തുടങ്ങിയ കടുത്ത ശിക്ഷകൾ നല്കുമെന്ന് താലിബാൻ. ഈ ശിക്ഷാ നടപടികൾ പൊതുയിടങ്ങളിൽ വച്ച് നടപ്പാക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും നിലവിൽ ചർച്ചകൾ നടക്കുകയാണെന്നും താലിബാൻ നേതാവ് മുല്ല നൂറുദ്ദീൻ തുറാബി പറഞ്ഞു. ഇതിന് മുൻപ് അധികാരത്തിലെത്തിയപ്പോഴും ശരിയത്ത് നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ വിധികളാണ് താലിബാൻ നടപ്പിലാക്കിയിരുന്നത്. നിലവിലെ താലിബാൻ സർക്കാരും ശരിയത്ത് അനുസരിച്ചുള്ള ഭരണമായിരിക്കും തുടരുകയെന്ന് താലിബാൻ മുൻനിര നേതാക്കൾ അധികാരത്തിലെത്തിയപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. താലിബാന്റെ മുൻ ഭരണകാലത്തെ മതപരമായ പ്രതിരോധത്തിന്റെയും പ്രചാരണ മന്ത്രാലയത്തിന്റെയും തലവനായിരുന്നു തുറാബി. ശരിയത്ത് നിയമമനുസരിച്ച് കുറ്റകൃത്യങ്ങൾ ചെയ്തതായി നിസംശയം തെളിഞ്ഞാൽ അതി ക്രൂരമായ ശിക്ഷാരീതികളാണ് അവർക്ക് ലഭിക്കുക. പല തരത്തിലുള്ള ശിക്ഷാവിധികളായിരിക്കും കുറ്റം ചെയ്തവർക്ക് നൽകുക. പൊതുയിടങ്ങിൽ വെച്ച് പരസ്യ വിചാരണ ചെയ്യും.നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ് . ഞങ്ങൾ ഇസ്ലാമിനെ പിന്തുടർന്ന് ഖുറാനിൽ നിന്ന് നിയമങ്ങൾ ഉണ്ടാക്കും. മറ്റുള്ളവരുടെ നിയമങ്ങളെക്കുറിച്ചോ ശിക്ഷകളെ കുറിച്ചോ ഞങ്ങൾ അഭിപ്രായം പറയാറില്ലെന്നും അതിനാൽ തന്നെ ഞങ്ങളുടെ നിയമം എന്താണെന്ന് മറ്റുള്ളവർ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്നും മുല്ല നൂറുദ്ദീൻ തുറാബി കൂട്ടിച്ചേർത്തു.
തകർച്ചയിൽ ആരോഗ്യ രംഗം
ചികിത്സ കിട്ടാതെ ജനങ്ങൾ
അഫ്ഗാനിലെ ആരോഗ്യ സംവിധാനം പാടെ തകർന്നിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. യുദ്ധത്തിൽ അഫ്ഗാനിലെ നാലിലൊന്ന് ആശുപത്രികളും തകർന്നതായും കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അഫ്ഗാനിലെ ജനത ചികിത്സ ലഭിക്കാതെ ദുരിതത്തിലാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. താലിബാൻ അധികാരത്തിലെത്തിയ ശേഷം
37 കൊവിഡ് ആശുപത്രികളിൽ ഒൻപത് എണ്ണവും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. വാക്സിനേഷൻ, കൊവിഡ് പരിശോധന എന്നിവ ഭൂരിഭാഗം ആശുപത്രികളിലും നിറുത്തി വച്ചിരിക്കുകയാണ്. അഫ്ഗാനിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ സെഹാത്മണ്ടിയുടെ ഭാഗമായാണ് രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ആരോഗ്യ പ്രവർത്തനങ്ങളും നടക്കുന്നത്. ലോക യു.എസിന്റെയും യൂറോപ്യൻ യൂണിയന്റെയും ധന സഹായത്തോടെ നടക്കുന്ന ഈ പദ്ധതി താലിബാൻ അധികാരത്തിലെത്തിയതോടെ ധനസഹായമില്ലാത്തതിനാൽ നിറുത്തി വയ്ക്കേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |