ലണ്ടൻ : ബ്രിട്ടിഷ് മാദ്ധ്യമമായ ഗാർഡിയന്റെ സാറ്റർഡേ മാഗസിനിൽ വന്ന ഗ്രേറ്റ തുൻബെർഗിന്റെ മുഖചിത്രം ലോക ശ്രദ്ധ നേടുന്നു. ക്രൂഡ് ഓയിലിൽ കുളിച്ചു നില്ക്കുന്ന വളരെ വ്യത്യസ്തമായ ചിത്രമാണ് സാറ്റർഡേ മാഗസിന്റെ മുഖചിത്രമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റ ഭാഗമായി നല്കിയ അഭിമുഖത്തിന്റെ ഭാഗമാണ് ഫോട്ടോഷൂട്ടും.
തലയിൽ നിന്നൊഴുകിയിറങ്ങുന്ന ക്രൂഡ് ഓയിൽ പോലെ തോന്നിക്കുന്ന ദ്രാവകം നെറ്റിയിലൂടെ ഒഴുകിയിറങ്ങി കണ്ണുകൾ മറച്ച് കവിളുകളിലൂടെ ശരീരത്തിലേക്ക് പടരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഫോട്ടോഷൂട്ടിലുള്ളത്. പ്രശസ്ത ഫോട്ടോഗ്രാഫർ മാർകസ് ഓൽസണാണ് ഈ ചിത്രങ്ങൾ പകർത്തിയത്.
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന അഭിമുഖത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തേയും ഉപയോഗത്തേയും ഗ്രേറ്റ എതിർക്കുന്നുണ്ട്. പരിസ്ഥിതി വാദികളെന്ന് സ്വയം വാദിക്കുകയും കൽക്കരി, ക്രൂഡ് ഓയിൽ പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ നിർമ്മാണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന ലോക നേതാക്കളെ ഗ്രേറ്റ അഭിമുഖത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളെ ഗൗരവമായി കാണുന്നുവെന്ന് അവകാശപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കുബ്രിയയിലും കാംബോയിലും കൽക്കരി ഖനികൾക്ക് അനുമതി നൽകിയത് ഗ്രേറ്റ എടുത്തു പറഞ്ഞു. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അർഡേണിനേയും പേരെടുത്ത് പറഞ്ഞ് ഗ്രേറ്റ വിമർശിച്ചു. ശരീരത്തിന് ഹാനികരമല്ലാത്ത ചായവും ഒലിവ് എണ്ണയും ചേർത്ത മിശ്രിതമാണ് ഫോട്ടോഷൂട്ടിനായി ഗ്രെറ്റയുടെ തലയിലൂടെ ഒഴിച്ചത്. ഫോട്ടോഷൂട്ടിനായി ഗ്രേറ്റ നടത്തിയ തയാറെടുപ്പുകൾ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |