തിരുവനന്തപുരം: നികുതി പണം അടയ്ക്കാൻ ഉപയോഗിക്കുന്ന തദ്ദേശ വകുപ്പിന്റെ സഞ്ചയ സോഫ്ട്‌വെയറിലെ തകരാർ പരിഹരിക്കണമെന്ന മന്ത്രിയുടെ വാക്കിനും വിലയില്ല. തിരുവനന്തപുരം നഗരസഭയിൽ നികുതി അടച്ച ഉപഭോക്താവിനോട് ഓൺലൈൻ സംവിധാനത്തിലെ അപ്‌ഡേഷൻ തകരാർ മുതലെടുത്ത് കുടിശികയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വീണ്ടും പണം അടപ്പിക്കുന്നതിനെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പരാതി നേരത്തെ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പരിഹരിക്കാൻ മന്ത്രി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ കേരള മിഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, മുതിർന്ന ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ രണ്ടാഴ്ച മുമ്പ് നടന്ന യോഗത്തിലാണ് വെബ് പോർട്ടലിലെ തകരാർ പരിഹരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയത്. തകരാർ മുതലെടുത്ത് ചില ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായിരുന്നു. എന്നാൽ ഇതുവരെ തകരാർ പരിഹരിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
സോഫ്ട്‌വെയറുമായി ബന്ധപ്പെട്ട് ഇപ്പോൾ വ്യാപക പരാതികളും ഉയരുന്നുണ്ട്. ഏറ്റവും കൂടുതൽ ഇടപാടുകൾ നടക്കുന്ന സ്ഥലമായതിനാൽ സോഫ്ട്‌വെയറിന്റെ ഉപയോഗം തിരുവനന്തപുരം നഗരസഭയിൽ കൂടുതലാണ്. മറ്റ് മുൻസിപ്പാലിറ്റികളിൽ പ്രശ്നമുണ്ടെങ്കിലും ഉദ്യോഗസ്ഥർ പണം തട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് ഇവിടെയാണ്.
അപ്‌ഡേഷനിലെ തകരാർ കാരണം അധികം വരുന്ന പണം എങ്ങോട്ടാണ് പോകുന്നതെന്ന കാര്യത്തിലും വ്യക്തമായ ധാരണയില്ല. വകുപ്പുതല അന്വേഷണം നടത്തി തകരാറിന്റെ മറവിൽ തട്ടിയ പണം എത്രയാണെന്ന് കണ്ടെത്തേണ്ടതുണ്ട്. വർഷങ്ങളായി നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തിയും സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാക്കാൻ കഴിയുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |