പുരാവസ്തുക്കൾ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികൾ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാൻ സഹായിച്ചാൽ ഇരുപത്തിയഞ്ച് കോടി രൂപ പലിശരഹിത വായ്പ നൽകാമെന്നും വിശ്വസിപ്പിച്ച് പത്തു കോടി തട്ടിയെടുത്ത കേസിൽ ചേർത്തല സ്വദേശി മോൻസൺ മാവുങ്കലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് അവകാശപ്പെട്ട് ഇയാൾ വിറ്റിരുന്ന വസ്തുക്കൾ പലതും വ്യാജ നിർമ്മിതികളാണെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻമാരുമായി സൗഹൃദം സൃഷ്ടിച്ചായിരുന്നു ഇയാൾ ഇടപാടുകാർക്കിടയിൽ വിശ്വാസ്യത നേടിയിരുന്നത്. ഇത്തരത്തിൽ മോൻസണുമായി സഹകരിച്ചിരുന്ന രാഷ്ട്രീയക്കാരുടേയും, ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തുക്കളുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തവരുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുൻ ഡിജിപി ലോകനാഥ് ബെഹ്റയുടേയും, മനോജ് എബ്രഹാം ഐ പി എസിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയിൽ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്റ അവർകളും ശ്രീമാൻ മനോജ് എബ്രഹാം സെറും നിൽക്കുന്ന ഹൃദയഹാരിയായ കാഴ്ചയെന്ന് തുടങ്ങുന്ന രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ എഴുതിയ കുറിപ്പ് വായിക്കാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചിരപുരാതനമായ അമൂല്യവസ്തുക്കളുടെ ഇടയിൽ ബഹുമാനപ്പെട്ട ലോകനാഥ് ബെഹ്ര അവർകളും ശ്രീമാൻ മനോജ് എബ്രഹാം സെറും നിൽക്കുന്ന ഹൃദയഹാരിയായ കാഴ്ച്ച. പുരാവസ്തുക്കളെക്കുറിച്ച് താല്പര്യമുള്ളയാൾ എന്ന നിലയിൽ എന്റെ നിരീക്ഷണങ്ങൾ ഞാൻ പറയാം. ലക്ഷണം കണ്ടിട്ട്, ശ്രീമാൻ ബെഹ്ര ജി ഇരിക്കുന്നത് ക്രിസ്തുവിന് 500 വർഷം മുൻപ് മഗധ സാമ്രാജ്യം ഭരിച്ചിരുന്ന ഹര്യങ്ക രാജവംശത്തിലെ ബിംബിസാരൻ ഉപയോഗിച്ച സിംഹാസനം ആണ്. അദ്ദേഹത്തെ വധിച്ചശേഷം മകൻ അജാതശത്രു ഈ സിംഹാസനം മഗധ മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ ലിയനാർഡോ ഡികാപ്രിയോയുടെ സഹായത്തോടെ ഒരു അശോക് ലെയ്ലാൻഡ് ട്രക്കിൽ കയറ്റി എവിടെയോ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ചിരപുരാതനമായ ഈ സിംഹാസനത്തിന് സുമാർ മുപ്പത് കൊല്ലത്തെ പഴക്കമെങ്കിലും ഉണ്ടാകും.
അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്നത് ഒരുപക്ഷേ രാവണന്റെ ചന്ദ്രഹാസത്തിന്റെ പിടി ആയിരിക്കാം. രാമരാവണയുദ്ധത്തിൽ രാവണൻ കൊല്ലപ്പെട്ടശേഷം ലങ്കാരാജ്യത്തിലെ വടക്കിനിയിൽ പുട്ട് ഉണ്ടാക്കാനുള്ള അരിപൊടിക്കാൻ ഉലക്കയ്ക്ക് പകരമായി ഇത് ഉപയോഗിച്ചതായി ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. തടി അക്കേഷ്യ ആണെന്ന് തോന്നുന്നു.
ശ്രീമാൻ മനോജ് എബ്രഹാം സെറിന്റെ കയ്യിൽ കാണുന്നത് ഒരുപക്ഷേ അവസാന മൗര്യരാജാവായ ബൃഹദ്രഥനെ വധിക്കാൻ അദ്ദേഹത്തിന്റെ സൈന്യാധിപൻ ആയിരുന്ന പുഷ്യമിത്ര ശുംഗൻ ഉപയോഗിച്ച വാൾ ആയിരിക്കണം. ക്രിസ്തുവിന് 180 വർഷം മുൻപാണ് സംഭവം നടന്നത്. ചുരുങ്ങിയത് 2005ൽ എങ്കിലും നിർമ്മിക്കപ്പെട്ട ഈ വാളിന് ഒന്നര പതിറ്റാണ്ട് പഴക്കമുണ്ടാകും. എന്നാൽ ഈ വാളിന് 50 വർഷത്തിലധികം പഴക്കമുണ്ടെന്ന് ചരിത്രകുതുകികളായ ചിലർ എന്നോട് പറഞ്ഞു. അവർ പറയുന്നത് പ്രകാരം ഈ വാൾ പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു ബ്രണ്ണറായി സായിപ്പ് കരഗതമാക്കിയത്രേ. ഊരിപ്പിടിച്ച ഈ വാളിന്റെ ഇടയിലൂടെ മൂർച്ചയില്ലെന്ന ധൈര്യത്തിൽ ഇന്ദ്രചന്ദ്രാദികളെ കൂസാത്ത പലരും തെക്കുവടക്ക് ഉലത്തിയിട്ടുണ്ടത്രേ, ക്ഷമിക്കണം, ഉലാത്തിയിട്ടുണ്ടത്രേ.
എന്റെ പരിമിതമായ ചരിത്രാവബോധത്തിൽ നിന്നാണ് ഇത്രയും പറഞ്ഞത്. ആധികാരികത അവകാശപ്പെടുന്നില്ല. കാലഗണനയെ കുറിച്ചോ വസ്തുതകളെ കുറിച്ചോ കൂടുതൽ അറിവുള്ളവർ എന്നെ തിരുത്തിയാൽ സന്തോഷം. ജയ് ചിങ്‌ചോ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |