ടോക്യോ: ജപ്പാനിലെ മുൻ ഭരണാധികാരി അകിഹിതോയുടെ ചെറുമകൾ മകോ രാജകുമാരി തനിക്ക് അർഹമായിട്ടുള്ള 13.5 ലക്ഷം അമേരിക്കൻ ഡോളർ പൊതുജന രോക്ഷത്തെ തുടർന്ന് വേണ്ടെന്ന് വച്ചു. തന്റെ സഹപാഠിയായിരുന്ന കെയ് കൊമുറോയെ വിവാഹം ചെയ്യുന്നതിന് വേണ്ടി മകോ രാജകുമാരി തന്റെ രാജകീയ പദവി വേണ്ടെന്ന് വച്ചിരുന്നു. ജപ്പാൻ പാരമ്പര്യം അനുസരിച്ച് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് സാധാരണക്കാരെ വിവാഹം ചെയ്യണമെങ്കിൽ അവരുടെ രാജകീയ പദവി ഉപേക്ഷിക്കേണ്ടതായി വരും. ഇത്തരത്തിൽ പദവി ഉപേക്ഷിക്കുന്നവർക്ക് അവരുടെ തുടർന്നുള്ള ജീവിതത്തിനു വേണ്ടി 150 മില്ല്യൺ യെൻ (ഏകദേശം 13.5 ലക്ഷം അമേരിക്കൻ ഡോളർ) ഒറ്റത്തവണയായി കൊട്ടാരത്തിൽ നിന്ന് നൽകും. മകോ രാജകുമാരിക്കും ഇങ്ങനെ ലഭിക്കുമായിരുന്ന തുകയാണ് ഇപ്പോൾ വേണ്ടെന്ന് വച്ചിരിക്കുന്നത്.
രാജകുമാരി വിവാഹം ചെയ്യാൻ പോകുന്ന കെയ് കൊമുറോ അത്ര ജനസമ്മതനായ വ്യക്തിയല്ല. അടുത്തിടക്ക് കൊമൂറോ പോണിടെയ്ൽ സ്റ്റൈലിൽ മുടി വളർത്തിയ ഫോട്ടോ ജപ്പാനിൽ വൈറലായിരുന്നു. രാജകുമാരിയെ വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്ന രീതിയിൽ നിരവധി വിമർശനങ്ങൾ കൊമുറോയ്ക്കെതിരെ ഉയർന്നിരുന്നു. കൊമുറോയ്ക്ക് പിന്തുണ നൽകാനെന്ന പേരിലാണ് മകോ രാജകുമാരി തനിക്ക് ലഭിക്കുമായിരുന്ന പണം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |