ന്യൂഡൽഹി: കോൺഗ്രസിന്റെ തകർച്ച തടയപ്പെടുമെന്ന് തനിക്ക് ഒരു പ്രതീക്ഷയുമില്ലെന്ന് പാർട്ടി വിട്ടുപോയ മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലൂയിസിൻഹൊ ഫലെറോ. ഞങ്ങൾ ത്യാഗം ചെയ്ത് പോരാടിയ അതേ പാർട്ടി അല്ല ഗോവയിലെ കോൺഗ്രസ്. അതേ അതിന്റെ സ്ഥാപകരുടെ എല്ലാ ആദർശങ്ങൾക്കും തത്വങ്ങൾക്കും എതിരായാണ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെ ഗോവ ഘടകം കോൺഗ്രസിനെ സംബന്ധിച്ച് ഒരു തമാശയായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പറയുന്നു.
നമ്മുടെ ജനങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്തത്തേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന ഒരു കൂട്ടം നേതാക്കൾക്കിടയിൽ, ശക്തമായ ഒരു പ്രതിപക്ഷം കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. കോൺഗ്രസ് പാർട്ടി അതിന്റെ ഗോവ യൂണിറ്റിനോട് അശ്രദ്ധമായി പെരുമാറി. ഒരു കൂട്ടം നേതാക്കൾ പൊതുജനങ്ങൾക്ക് വേണ്ടി ചിന്തിക്കുകയും നല്ലത് ചെയ്യുകയും ചെയ്യുന്നതിനേക്കാൾ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകുന്നു. മൊത്തത്തിൽ, ഫലപ്രദമായ ഒരു പ്രതിപക്ഷമാകുന്നതിൽ ഞങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. അതുകൊണ്ടാണ് സംസ്ഥാനത്ത് ഇപ്പോൾ പാർട്ടിക്ക് ഭാവിയില്ലെന്ന് എനിക്ക് തോന്നുന്നതെന്നും ഫലെറോ പറയുന്നു.
നവേലിം നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു ഫലെറോ. അടുത്ത വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അദ്ദേഹത്തെ ഗോവ കോൺഗ്രസിന്റെ പ്രചാരണ സമിതിയുടെ തലവനാക്കിയിരുന്നു. ഫലെറോയുടെ രാജിയോടെ 40 അംഗ സഭയിൽ കോൺഗ്രസ് നിയമസഭാംഗങ്ങളുടെ എണ്ണം നാലായി കുറഞ്ഞു. 2017 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റുകൾ നേടിയിരുന്നു, എന്നാൽ പിന്നീട് നിരവധി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു. 2019 ജൂലൈയിൽ 10 എം.എൽ.എമാർ പാർട്ടി വിട്ട് ഭരണകക്ഷിയായ ബി.ജെ.പിയിൽ ചേർന്നിരുന്നു.
കോൺഗ്രസ് വിട്ട ഫലെറോ ടി.എം.സിയിൽ ചേരാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. രാജിവയ്ക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, ഫലേറോ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടി.എം.സി മേധാവിയുമായ മമത ബാനർജിയെ പ്രശംസിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ രാജ്യത്തിന് അവരെപ്പോലൊരു നേതാവ് ആവശ്യമാണെന്ന് പറയുകയും ചെയ്തതിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |