തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. മുട്ടത്തറ ബീമാപള്ളി ഈസ്റ്റ് വേപ്പുംമൂട് സ്വദേശി അനിൽ(45), ബീമാപള്ളി ഈസ്റ്റ് ജോർജീനാ ഹൗസിൽ ബൈജു (40) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 24 നാണ് സംഭവം. രാത്രി 9.30ഓടെ വീട്ടിലേക്ക് പോകുകയായിരുന്ന വലിയതുറ സ്വദേശി ലിനുവിനെ തടഞ്ഞുനിറുത്തിയ പ്രതികൾ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രതികൾ പരസ്യമായി റോഡിൽ നിന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെക്കുറിച്ച് ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ എസ്.എച്ച്.ഒ പ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഭിലാഷ് എം, അജികുമാർ, സി.പി.ഒമാരായ ഷിജു, പ്രവീൺ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ തിരുവനന്തപുരം ജില്ലയിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |