തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലും സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്ക് പിടിച്ചുനിൽക്കാനായതും നേട്ടങ്ങൾ കൊയ്യാനായതുമാണ് ആഗോള സ്റ്റാർട്ടപ്പ് അന്തരീക്ഷ റിപ്പോർട്ടിൽ (ജി.എസ്.ഇ.ആർ) കേരളത്തിന് ഏഷ്യയിൽ അഞ്ചാംസ്ഥാനവും ആഗോളതലത്തിൽ ആദ്യ 20നുള്ളിലും എത്താനായതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. മികച്ച സാങ്കേതിക പരിജ്ഞാനമുള്ള പ്രതിഭകളെ ലഭ്യമാകുന്ന വിഭാഗത്തിലാണ് നേട്ടം.
കൊവിഡ് വ്യാപനം രൂക്ഷമായിരുന്നപ്പോഴും വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് പലയിടങ്ങളിൽ നിന്നും നിക്ഷേപങ്ങൾ ലഭിച്ചു. കൂടുതൽപേർ ഈ രംഗത്തേക്ക് കടന്നുവന്നു. ഒട്ടേറെ പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങി. ആഗോള തലത്തിൽ പ്രചാരം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മീറ്റുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.. ഇതെല്ലാം നേട്ടത്തിന് പിൻബലമായി. കൊവിഡിന് മുമ്പ് 29 ശതമാനം ചെറുകിട സംരംഭങ്ങൾ മാത്രമാണ് ഓൺലൈൻ വിപണനത്തിൽ ഏർപ്പെട്ടിരുന്നത്. ഇപ്പോഴത് 53 ശതമാനമായി ഉയർന്നതും നേട്ടം.
പ്രവർത്തനമികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങൾ, വിപണി ശേഷി, വിഭവ ആകർഷണം, പരിചയസമ്പന്നത തുടങ്ങിയവയാണ് ജി.എസ്.ഇ.ആർ തയ്യാറാക്കുന്നതിന്റെ മാനദണ്ഡം. സ്റ്റാർട്ടപ്പ് ജീനോം, ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.
കേരളത്തിന്റെ 4 മികവുകൾ
1. സാങ്കേതികപരിജ്ഞാനമുള്ള മികച്ച പ്രതിഭകളെ ജോലിക്ക് ലഭിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം.
2. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ 4.3 കോടി അമേരിക്കൻ ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പ് അന്തരീക്ഷം ഉണ്ടാക്കാനായി. പ്രാരംഭ നിക്ഷേപമായി 46 ലക്ഷം ഡോളർ ലഭിച്ചു.
3. തുടക്കകാലത്ത് സർക്കാർ നൽകിയ ഇളവുകൾ മറ്റിടങ്ങളിൽ നിന്ന് സ്റ്റാർട്ടപ്പുകളെ സംസ്ഥാനത്ത് എത്തിച്ചു.
4. റോബോട്ടിക്സ്, നിർമ്മിതബുദ്ധി, ബിഗ്ഡാറ്റ, അനലിറ്റിക്സ് മേഖലകളെ ഉയർത്തിക്കാട്ടാനായി.
ആഗോള വേദിയാക്കുന്നത്
മികച്ച സാക്ഷരത, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി, സംരംഭക അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവ കേരളത്തെ സ്റ്റാർട്ടപ്പുകളുടെ ആഗോള വേദിയാക്കുന്നു.
കേരളത്തിന്റെ ഈ നേട്ടം ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ആഗോള തലത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതും നേട്ടങ്ങൾക്ക് വലിയ ഉത്തേജനമായി.
ഡോ. സജി ഗോപിനാഥ്,
ഡിജിറ്റൽ സർവകലാശാല വി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |