ബേൺ : സ്വവർഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്സർലന്റ്. ഞായറാഴ്ച നടന്ന ഹിതപരിശോധനയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെയാണ് നിയമം സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കാനും ഇവർക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്കാൻ സ്വിറ്റ്സർലന്റ് ഭരണകൂടം തീരുമാനിച്ചത്. സ്വിസ് ഫെഡറൽ ചാൻസലർ പുറത്തുവിട്ട ഹിതപരിശോധനാ ഫലമനുസരിച്ച് 64.1% വോട്ടർമാർ സ്വവർഗ വിവാഹത്തിന് അനുകൂലിച്ച് വോട്ട് ചെയ്തു. സ്വവർഗ ദമ്പതികൾക്ക് സിവിൽ വിവാഹം നടപ്പാക്കുന്നത് വഴി 'സമത്വത്തിന്റെ നാഴികക്കല്ലാണ്' തുറക്കുകയെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.
'ഞങ്ങൾക്ക് വളരെ സന്തോഷവും ആശ്വാസവും തോന്നുന്നു.'അന്റോണിയ ഹൗസ്വിർത്ത് റോയിട്ടേഴ്സിനോട് വിശദീകരിച്ചു. 'എല്ലാവർക്കും വിവാഹം' എന്ന ദേശീയ സമിതിയുടെ അംഗമാണിദ്ദേഹം. ഞായറാഴ്ച ബേണിൽ സ്വവർഗ വിവാഹത്തെ പിന്തുണക്കുന്നവർക്ക് വേണ്ടി ഒരു ആഘോഷച്ചടങ്ങും നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുവരെ രാജ്യത്തുണ്ടായിരുന്ന നിയമമനുസരിച്ച് വിവാഹിതരായ ഭിന്നലിംഗ ദമ്പതികൾക്ക് മാത്രമേ കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ടായിരുന്നുള്ളൂ. നിയമം ഭേദഗതി ചെയ്‌തോടെ സ്വവർഗ ദമ്പതികൾക്ക് അവരുമായി ബന്ധമില്ലാത്ത കുട്ടികളെ ദത്തെടുക്കാൻ കഴിയും. വിവാഹിതരായ ലെസ്ബിയൻ ദമ്പതികൾക്ക് ബീജദാനത്തിലൂടെ കുട്ടികളുണ്ടാകാനും നിയമം അനുവദിക്കുന്നുണ്ട്.പുതിയ നിയമങ്ങൾ അടുത്ത വർഷം ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സ്വിസ് നീതിന്യായ മന്ത്രി കരിൻ കെല്ലർസട്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |