ഡൽഹിയെ കീഴടക്കി കൊൽക്കത്ത
ഷാർജ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 3 വിക്കറ്റിന് കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. റണ്ണൊഴുക്ക് കുറഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് എടുത്തത്. മറുപടിക്കിറങ്ങിയ കൊൽക്കത്ത പത്ത് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി (130/7).
11 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള കൊൽക്കത്ത പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് (ഇന്നലത്തെ രണ്ടാം മത്സരത്തിന് മുമ്പ്). ഡൽഹി രണ്ടാം സ്ഥാനത്ത് തുടരുകയാണ്.
ടോസ് നേടിയ കൊൽക്കത്ത ക്യാപ്ടൻ ഒയിൻ മോർഗൻ
ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിഖർ ധവാനും (24) സ്റ്റീവൻ സ്മിത്തുമാണ് (39) ഡൽഹിയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ഒന്നാം വിക്കറ്റിൽ 5 ഓവറിൽ 35 റൺസാണ് നേടിയത്. ധവാനെ വെങ്കിടേഷ് അയ്യരുടെ കൈയിൽ എത്തിച്ച് ലോക്കി ഫെർഗൂസനാണ് കൂട്ടുകെട്ട് തകർത്തത്. പിന്നീടെത്തിയ താരങ്ങളിൽ ക്യാപ്ടൻ റിഷഭ് പന്തിന് (39) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായതിനാൽ 127ൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിച്ചു. കൊൽക്കത്തയ്ക്കായി ഫെർഗൂസൻ, നരെയ്ൻ, വെങ്കിടേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സൗത്തി ഒരു വിക്കറ്റും വീഴ്ത്തി. മലയാളി പേസർ സന്ദീപ് വാര്യർ കൊൽക്കത്തയുയുടെ ആദ്യ ഇലവനിൽ ഇടം നേടി.
മറുപടിക്കിറങ്ങിയ കൊൽക്കത്ത ശുഭ്മാൻ ഗില്ലിന്റേയും (30), നിതീഷ് റാണയുടേയും (പുറത്താകാെത 36), സുനിൽ നരെയ്ന്റേയും (10 പന്തിൽ 21) നിർണായക സംഭാവനകളുടെ പിൻബലത്തിലാണ് ജയിച്ചുകയറിയത്. ഗില്ലിന്റേയും മോർഗന്റേയും (0) വിക്കറ്റുകൾ അടുത്തടുത്ത് നഷ്ടപ്പെട്ട് ഒരു ഘട്ടത്തിൽ 67/4 എന്ന നിലയിൽ ആയിരുന്നെങ്കിലും റാണ ഒരറ്റത്ത് ഉറച്ച് നിന്നതും നരെയ്ൻ പതിനാറാം ഓവറിൽ റബാദെയെ രണ്ട് സിക്സിനും ഒരു ഫോറിനും പറത്തിയതും കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കുകയായിരുന്നു.
കളിക്കളത്തിൽ വാഗ്വാദവും
മത്സരത്തിനിടെ ഡൽഹി താരം ആർ.അശ്വനും കൊൽക്കത്തയുടെ ടീം സൗത്തിയും ക്യാപ്ടൻ മോർഗനും തമ്മിൽ വാഗ്വാദമുണ്ടായി. ഡൽഹി ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ പന്തിൽ സൗത്തി അശ്വിനെ പുറത്താക്കി. വിക്കറ്റാഘോഷത്തിനിടെ സൗത്തി അശ്വിനെ പരിഹസിച്ച് എന്തോ പറഞ്ഞു.
കുപിതനായ അശ്വിൻ സൗത്തിക്ക് അതേനാണയത്തിൽ മറുപടി നൽകി. ഉടൻ മോർഗൻ അശ്വിനോട് കയർത്ത് സംസാരിച്ചു. ഇതോടെ അശ്വിൻ മോർഗന് നേരെ നടന്നടുക്കുകയായിരുന്നു. എന്നാൽ അപകടം മനസിലാക്കി കൃത്യസമയത്ത് കൊൽക്കത്ത വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ഇടപെട്ട് അശ്വിനെ തടഞ്ഞ് പുറകോട്ട് മാറ്റി രംഗം ശാാന്തമാക്കുകയായിരുന്നു.
പഞ്ചാബിനെ പറത്തി മുംബയ്
അബുദാബി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 6 വിക്കറ്റിന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ മുംബയ് ഇന്ത്യൻസും പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടിക്കിറങ്ങിയ മുംബയ് 1 ഓവർ ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു (137/4).
37 പന്തിൽ 3 ഫോറും 2 സിക്ലും ഉൾപ്പെടെ 45 റൺസ് നേടിയ സൗരഭ് തിവാരിയും 4 ഫോറും 2സിക്സും ഉൾപ്പെടെ 30 പന്തിൽ പുറത്താകാതെ 40 റൺസെടുത്ത ഹാർദ്ദിക് പാണ്ഡ്യയുമാണ് മുംബയുടെ ജയമുറപ്പിച്ചത്. പൊള്ളാഡ് 7 പന്തിൽ നിന്ന് 1വീതം സിക്സും ഫോറുമായി 15 റൺസ് നേടി പുറത്താകാതെ നിന്നു.ഓപ്പണർ ക്വിന്റൺ ഡി കോക്കും (29) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബിഷ്ണോയി പഞ്ചാബിനായി 2 വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിരയിൽ 29 പന്തിൽ 6 ഫോറുൾപ്പെടെ 42 റൺസ് നേടിയ ഐഡൽ മാർക്രത്തിനേ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായുള്ളൂ. ബുംറയും പൊള്ളാഡും രണ്ട് വിക്കറ്റ് വീതം മുംബയ്ക്കായി വീഴ്ത്തി.
ഐ.പി.എല്ലിൽ ഇന്ന്
രാജസ്ഥാൻ - ബാംഗ്ലൂർ
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |