കണ്ണൂർ: വിദഗ്‌ദ്ധ സമിതിയുടെ നിർദേശാനുസരണം ബോർഡ് ഒഫ് സ്റ്റഡീസ് പരിഷ്കരിച്ച കണ്ണൂർ സർവകലാശാലയുടെ പുതിയ സിലബസിന് അക്കാദമിക് കൗൺസിലിന്റെ അംഗീകാരം. സർവകലാശാല പുതുതായി തുടങ്ങിയ പിജി ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്ററിന്റെ വിവാദ സിലബസിലാണ് മാറ്റം വരുത്തിയത്. ദീൻ ദയാൽ ഉപാദ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽ നിന്നും ഒഴിവാക്കുകയും ഗോൾവാൾക്കർ, സവർക്കർ എന്നിവരുടെ കൃതികൾ വിമർശന വിധേയമായി പഠിപ്പിക്കുകയും ചെയ്യും. ഇതു കൂടാതെ ഗാന്ധിയൻ, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും പുതുക്കിയ സിലബസിൽ ഉൾപ്പെടുത്തും.
കേരളാ സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് മേധാവി യു പവിത്രൻ, കാലിക്കറ്റ് സർവകലാശാലയിലെ മുൻ പൊളിറ്റിക്കൽ സയൻസ് മേധാവി ജെ പ്രഭാഷ് എന്നിവരടങ്ങിയ വിദഗ്‌ദ്ധ സമിതിയാണ് സിലബസ് പരിശോധിച്ചത്. സിലബസിൽ നിരവധി പോരായ്മകൾ സമിതി കണ്ടെത്തിയിരുന്നു.
സർവകലാശാലകളിൽ ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങൾ അതുപോലെ സിലബസിൽ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് വിദഗ്‌ദ്ധ സമിതി അഭിപ്രായപ്പെട്ടു. ഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളിച്ചെങ്കിലും മറ്റ് ആശയങ്ങൾക്ക് വേണ്ടത്ര സ്ഥാനം സിലബസിൽ നൽകിയിട്ടില്ലെന്നും സമിതി കണ്ടെത്തി. ഇതിനെതുടർന്നാണ് ഗാന്ധിയൻ, ഇസ്ലാമിക്, സോഷ്യലിസ്റ്റ് ധാരകളും സിലബസിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികനായ എം എസ് ഗോൾവാൾക്കർ എഴുതിയ ബഞ്ച് ഒഫ് തോട്ട്സിന് പുറമേ വി ഡി സവർക്കർ, ബൽരാജ് മദോക്ക്, ദീൻദയാൽ ഉപാദ്യായ എന്നിവരുടെ പുസ്തകങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |