കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചത് സിംഗിൾബെഞ്ച് സ്റ്റേ ചെയ്തതിനെ ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതിനെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഒാഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ ആഗസ്റ്റ് 11നാണ് സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്.
സ്വർണക്കടത്ത് കേസിൽ ഇ.ഡിക്കുപുറമേ കസ്റ്റംസ്, എൻ.ഐ.എ എന്നീ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. ഇതിനെതിരെ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ച് സമാന്തര അന്വേഷണം നടത്തുന്നത് കേസന്വേഷണത്തെ തടസപ്പെടുത്തുന്നതാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഇൗ നിരീക്ഷണം അടിസ്ഥാനരഹിതമാണെന്ന് സർക്കാരിന്റെ അപ്പീലിൽ പറയുന്നു.
സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രസർക്കാരിന് കീഴിലുള്ള ഒരു വകുപ്പിലെ ഉദ്യോഗസ്ഥനാണ് ഹർജി നൽകിയതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നും അപ്പീലിൽ ആരോപിക്കുന്നു. ഡെപ്യൂട്ടി ഡയറക്ടർക്ക് ഒരു സർക്കാരിനെതിരെ ഇത്തരത്തിൽ ഹർജി നൽകാനാവില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നെന്ന് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വെളിപ്പെടുത്തിയതിനെത്തുടർന്നാണ് അന്വേഷണ ഏജൻസികളുടെ നടപടികൾ ശരിയായ ദിശയിലാണോയെന്ന് പരിശോധിക്കാൻ ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷനെ നിയോഗിച്ച് മേയ് ഏഴിന് സർക്കാർ വിജ്ഞാപനമിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |