ചെന്നൈ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാടിനെയൊന്നാകെ ഭീതിയിലാഴ്ത്തി, നാലുമനുഷ്യരെയും മുപ്പതോളം കന്നുകാലികളെയും കൊന്നു തിന്ന നരഭോജി കടുവയെ വെടിവച്ചു കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും മദ്രാസ് ഹൈക്കോടതി തമിഴ്നാട് വനംവകുപ്പിന് നിർദ്ദേശം നൽകി.
രാജ്യത്ത് അവശേഷിക്കുന്ന കടുവകളുടെ എണ്ണം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ടി-23 എന്ന് പേരിട്ട കടുവയെ വെടിവച്ചുവീഴ്ത്താൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ കോടതിയെ സമീപിക്കുകയായിരുന്നു.
നാലുപേരെ കൊന്ന കടുവയ്ക്കായി പത്ത് ദിവസത്തിലേറെയായി തെരച്ചിൽ തുടരുകയാണ്.
നടനും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമലഹാസനും കടുവയെ വെടിവച്ചുകൊല്ലരുത് ജീവനോടെ പിടികൂടണം എന്ന് ആവശ്യപ്പെട്ടിരുന്നു. കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കൾ, ഡ്രോൺ ക്യാമറകൾ തുടങ്ങി സർവ സന്നാഹങ്ങളുമായി 160ലേറെ പേരാണ് കടുവക്കായി മുതുമല ടൈഗർ റിസർവിലും പരിസര മേഖലകളിലും തെരച്ചിൽ തുടരുന്നത്.
അതേസമയം, 13 വയസുള്ള ആൺകടുവ ഇരതേടി പിടിക്കാൻ പ്രയാസപ്പെടുന്ന അവശനിലയിലാണുള്ളതെന്നാണ് നിഗമനം. അതിനാൽതന്നെ മനുഷ്യർക്കെതിരെ ഇനിയും ആക്രമണം ഉണ്ടാകുമെന്നാണ് നിഗമനം. ഗൂഡല്ലൂരിൽ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ സർക്കാർ ഇതുവരെ പിടികൂടാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |