മുളയുടെ തോഴിയെന്ന് പരക്കെ അറിയപ്പെടുന്നൊരു പെൺകുട്ടിയ്ക്ക് കേരള സർക്കാർ ഈയിടെ വനമിത്ര പുരസ്കാരം സമർപ്പിച്ചപ്പോൾ, പുരികങ്ങളൊന്നും ഉയർന്നില്ല. ജൈവവൈവിദ്ധ്യ പരിപാലന രംഗത്ത് ഏറെ കാലം മികവ് പുലർത്തിയവർ നേടിക്കൊണ്ടിരുന്നൊരു അംഗീകാരത്തിന് പത്താം ക്ലാസ്സിൽ പഠിക്കുന്ന നൈന ഫെബിൻ തിരഞ്ഞെടുക്കപ്പെട്ട വിവരം, ഈ ഗ്രാമീണ ബാലികയെക്കുറിച്ചറിയുന്നവർ ശ്രവിച്ചത് ഹൃദയംകൊണ്ടായിരുന്നു എന്നതാണ് വാസ്തവം!
വനസംരക്ഷണം, സമുദ്രസംരക്ഷണം, തീരദേശപരിപാലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സർക്കാർ ഏർപ്പെടുത്തിയ അവാർഡ്, കണ്ടൽവന സംരക്ഷകൻ കല്ലേൻ പൊക്കുടനും, പരിസ്ഥിതി ആചാര്യൻ പ്രൊ. ജോൺ സി. ജേക്കബും നേടിയത് എഴുപത് താണ്ടിയതിന് ശേഷമായിരുന്നു. ഇവരാണ് വനമിത്രയുടെ ആദ്യത്തെയും രണ്ടാമത്തെയും ജേതാക്കൾ. പതിനാറിൽ, നൈന വനമിത്രയുടെ ഏറ്റവും ഇളയ ജേതാവ്! കോഴിക്കോട് സർവകലാശാല നൈനയെ കഥാപാത്രമാക്കി ചലച്ചിത്രം നിർമ്മിച്ചത് അതിനാൽ സ്വാഭാവികം. അഭിമുഖത്തിൽ നിന്ന്:
മൂന്നാം ക്ലാസ്സു മുതൽ മുളകളെ ശ്രദ്ധിച്ചു
കുട്ടിക്കാലം മുതൽ കാടുകൾ എനിയ്ക്ക് പ്രിയമാണ്. എന്റെ നിർബന്ധത്തിനു വഴങ്ങി, കുടുംബ വിനോദയാത്രകൾ പതിവായി വനപ്രദേശങ്ങളിലേക്ക് ആയിരുന്നു. അനുഭവിച്ചുതന്നെ അറിയേണ്ടതാണ് കാടുകളുടെ കാന്തി! മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതലാണ് മുളകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. തൊടികളുടെ അതിരുകളിൽ സമൃദ്ധമായി വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. പുരയിടം ശ്വാസോച്ഛ്വസം ചെയ്യുന്നത് ഈ മുളംക്കൂട്ടങ്ങൾ വഴിയാണെന്നും മറ്റുമുള്ള ഉമ്മച്ചിയുടെ പഴങ്കഥകൾ ഞാൻ കാതുകൂർപ്പിച്ച് കേട്ടു. തുടന്ന്, കാടുകളിലേക്കുള്ള യാത്രകളിൽ പോലും എന്റെ കണ്ണുകൾ തേടിയിരുന്നത് മുളങ്കൂട്ടങ്ങളായിരുന്നു.
മുളകൾ മനുഷ്യന് മാതൃക
കൂട്ടമായാണ് വളരുകയെന്ന മുളകളുടെ ജൈവസ്വഭാവമാണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ചോരയിൽ ഛിദ്രവാസനയുള്ള മനുഷ്യർക്ക് മാതൃകയാണ് മുളകളുടെ പരസ്പരാശ്രിതമായ ഈ സഹവാസ രീതി. യഥാർത്ഥത്തിൽ, ഐകമത്യം മഹാബലം എന്ന സംജ്ഞയുടെ സസ്യവൈജ്ഞാനിക ആവിഷ്കാര രൂപമാണ് മുളങ്കൂട്ടങ്ങൾ!
മുളയുടെ ആവാസ സേവനങ്ങൾ
ആവാസവ്യവസ്ഥയിൽ മുള വഹിക്കുന്ന പങ്കും അസാധാരണമാണ്. മണ്ണൊലിപ്പ് തടയുന്നതിനും മണ്ണു സംരക്ഷണത്തിനും മണ്ണിന്റെ ഗുണം പുനഃസ്ഥാപിക്കുന്നതിനും മുളയ്ക്കുള്ളത്ര കഴിവ് മറ്റൊരു സസ്യത്തിനുമില്ല. മുളയുടെ മൂലകാണ്ഡവും അതിവ്യാപകമായി വളർന്നെത്തുന്ന വേര് ശൃംഖലയും മലഞ്ചെരിവുകളിലും കുത്തനെ കിടക്കുന്ന ഭൂപ്രദേശങ്ങളിലും നദികളുടെയും മറ്റു ജലാശയങ്ങളുടെയും തീരങ്ങളിലും ഭൂവിന്റെ ഉപരിതലത്തെ പരസ്പരബന്ധിതമായി നിലനിർത്തുന്നു. മുളകൾ വളർത്തി, സ്ലോപ്പ് സ്റ്റെബിലൈസേഷൻ നടത്തുന്നത് ലോകത്ത് ഏറെ പ്രചാരമുള്ളൊരു മണ്ണ് പരിപാലന സമ്പ്രദായമാണ്.
മുളയിഷ്ടം പ്രതിദിനം വർദ്ധിച്ചു
മുളയുടെ പാരിസ്ഥിതിക പ്രസക്തിയും പുട്ടുകുറ്റി മുതൽ കല്യാണപ്പന്തൽ വരെ പരന്നു കിടക്കുന്ന ഉപയോഗ യോഗ്യതയും ഒരൊറ്റ ദൃശ്യത്തിലെ ചേർച്ചയുള്ള നിറങ്ങളായി തിരിച്ചറിയാൻ തുടങ്ങിയപ്പോൾ, അതിനോടുള്ള എന്റെ ഇഷ്ടം ഉച്ചസ്ഥായിയിലെത്തിയത് ഞാൻ പോലും അറിയാതെയാണ്!
മുറം, കുട്ട, വട്ടി, പരമ്പ് മുതലായ മുള ഉൽപ്പന്നങ്ങൾ മലയാളികളുടെ ജീവിതപൈതൃകമായി നിറഞ്ഞു നിൽക്കുന്നത് മെല്ലെ, മെല്ലെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. പുല്ല് വർഗ്ഗത്തിലെ ഏറ്റവും വലിയ സസ്യമാണ് മുളയെന്നും, ഏറ്റവും വേഗത്തിൽ വളരുന്ന സസ്യവുമിതാണെന്നും കൂടി അറിഞ്ഞപ്പോൾ, ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. ഉടനെ ഈ സസ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ വെമ്പൽകൊണ്ടു. ഉമ്മച്ചിയോട് നിരന്തരം ചോദ്യങ്ങളായിരുന്നു. എന്നോട് ഉത്തരങ്ങൾ പറഞ്ഞു, പറഞ്ഞ് ഉമ്മച്ചിയും പപ്പയും വല്ലാതെ നട്ടം തിരിഞ്ഞുകാണും!
ജയമാമയുടെ 'കട്ട സപ്പോർട്ട്'
മുള ഗണങ്ങളെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കിയത്, നാട്ടറിവുകൾ ധാരാളമുള്ള ജയമാമയുടെ വിവരണങ്ങളിൽ നിന്നാണ്. ആനമുളയും കല്ലൻമുളയും കനം കൂടിയവയാണ്. ബിലാത്തി, മിലാക്കൻ മുതലായവ പൊള്ളയായ ഇനങ്ങൾ. തോട്ടിമുള മുതൽ, മോഹന നാദങ്ങൾ പൊഴിക്കുന്ന ഓടക്കുഴൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മലയോട വരെയുള്ള തരംതിരിവുകളെ ജയമാമ എനിയ്ക്ക് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ 'കട്ട സപ്പോർട്ട്" ഇല്ലായിരുന്നെങ്കിൽ, മുളയും നാടൻ കലകളും എനിക്കിത്ര വഴങ്ങുമായിരുന്നില്ല. മുളയെ അടുത്തറിഞ്ഞപ്പോൾ, ആ സംസ്കൃതി ക്ഷയിച്ചു വരുന്നതായും വ്യക്തമാകാൻ തുടങ്ങി. പുരയിടങ്ങൾ ഹ്രസ്വമായതോടെ അതിരുകളിൽ വളർത്തിയിരുന്ന മുളങ്കൂട്ടങ്ങൾക്ക് ഇടമില്ലാതാകുന്നതും, മുളകൊണ്ടു നിർമ്മിക്കുന്ന പാചകോപകരണങ്ങളും അളവുപാത്രങ്ങളും പ്രചാരലുപ്തമാകുന്നതും ഞാൻ വേദനയോടെ നിരീക്ഷിച്ചു.
ആദ്യ മുളംതൈ വീട്ടുവളപ്പിൽ
കേരളത്തിന്റെ മുള സംസ്കാരം വീണ്ടെടുക്കുകയെന്ന ബൃഹത് ദൗത്യം ഉള്ളിൽ ഒളിപ്പിച്ചുകൊണ്ട്, ആദ്യത്തെ മുളംതൈ വീട്ടുവളപ്പിൽ ഞാൻ നട്ടു. അന്ന് നാലാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഉമ്മച്ചി തന്ന കാശുകൊണ്ട് പ്ലേന്റ് നഴ്സ്രിയിൽനിന്നാണ് ആ മുളംതൈ വാങ്ങിയത്. പിന്നെയങ്ങോട്ട് കിട്ടിയ കാശിനൊക്കെ മുളംതൈകൾ വാങ്ങി, ലഭ്യമായ ഇടങ്ങളിലെല്ലാം നടാൻ തുടങ്ങി. അവ വളരുന്നുണ്ടോ അതോ ഉണങ്ങിപ്പോയോ, ഇലകൾ നാൽക്കാലികൾ കടിച്ചോ, സംരക്ഷണത്തിനായി കമ്പുകൾ നാട്ടണോ എന്നൊക്കെ പോയി നോക്കാൻ വലിയ ആകാംക്ഷയായിരുന്നു.
ഒരു കൊല്ലം 1001 മുള
എന്റെ ജന്മദിനം ജൂലൈ 28നാണ്. 2017ലെ പിറന്നാൾ മുതൽ, 2018ലേതു വരെയുള്ള ഒരു കൊല്ലത്തിൽ, 1001 മുളംതൈകൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി നട്ടുപിടിപ്പിച്ചു. വലിയൊരു നിയോഗമായാണ് ഇതിനെ ഞങ്ങൾ കാണുന്നത്! വിദ്യാലയ വളപ്പുകൾ, സാംസ്കാരിക കേന്ദ്ര മുറ്റങ്ങൾ, പൊതു ഇടങ്ങൾ, മണ്ണ് ഇഴഞ്ഞിറങ്ങാൻ സാധ്യതയുള്ള പുഴയോരങ്ങൾ തുടങ്ങി ഒട്ടേറെ ഇടങ്ങളിൽ, യോജിക്കുന്ന ഇനം തൈകൾ നട്ടു. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) നിന്ന് ഡെൻഡ്രോകെലമസ് ആസ്പർ, സിക്കിമെൻസിസ്, ബൽകോവ, ബിലാത്തി, ഓട, ഈറ്റ മുതലായവയും, കേരള വനം വകുപ്പിൽ (KFWD) നിന്ന് ഇല്ലിമുളയും സ്വകാര്യ നഴ്സസറികളിൽ നിന്ന് ആനമുളയും ലാത്തിമുളയും ബുദ്ധമുളയും മഞ്ഞമുളയും പച്ചമുളയും മുള്ളുകളിലില്ലാത്ത നാടുകാണി കല്ലനും ആവശ്യമുള്ളത്രയും ലഭിച്ചതിനു ശേഷമാണ് ഉദ്യമം ആരംഭിച്ചത്.
നട്ടതിലൊന്നും നഷ്ടമാകില്ല
നട്ടതിലൊന്നുപോലും നഷ്ടമാകാതിരിക്കാനാണ് ഏറ്റവുധികം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. എനിയ്ക്ക് വഴികാട്ടിത്തരുന്ന മുതിർന്നവരും വിവിധ പ്രദേശങ്ങളിലെ പരിസ്ഥിതി സ്നേഹികളും ഓരോ തൈകളും രാപ്പകൽ കാത്തുസൂക്ഷിക്കുന്നു. നാനാവിധമായ കർമ്മ പദ്ധതികളിലായി, ഇതുവരെ രണ്ടായിരത്തി അഞ്ഞൂറിലേറെ മുളംതൈകൾ നട്ടു കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളർന്നുയരാനും ദ്രുതഗതിയിൽ പുതിയ ആണ്ടകൾക്ക് ജന്മം നൽകി കൂട്ടംകൂടി ശക്തിയാർജ്ജിക്കാനും മുളയ്ക്കുള്ള കഴിവ് മറ്റൊരു സസ്യജാലത്തിനുമില്ല. സ്വയരക്ഷയ്ക്ക് മുള്ളുകൾ രൂപപ്പെടുന്നതിനുമുന്നെ, തൈകളെ ഞങ്ങൾ ട്രീ ഗാർഡുകൾ സ്ഥാപിച്ച് സംരക്ഷിക്കുന്നു. മേൽനോട്ടം സ്ഥിരമായി നടത്തിവരുന്നു.
ഒരു വീട്, ഒരു മുള
മുളയൊരു കളയല്ല എന്ന സന്ദേശം ജന ഹൃദയങ്ങളിലേക്ക് എത്തിക്കാൻ ഇപ്പോൾ 'മുളപ്പച്ച" വിഭാവനം ചെയ്തു, നടപ്പാക്കുന്നു. ഓരോ വീട്ടു വളപ്പിലും പോയി ഒരു മുളംതൈ നട്ട്, അതിന്റെ സംരക്ഷണം ആ വീട്ടുകാരെ ഏൽപ്പിക്കുന്നു. മുളയോടത്ര ഇഷ്ടമില്ലാത്തവരെയും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും, രാമനാട്ടുകര മുതൽ മൂന്നാർ വരെ ഇതിനകം 'മുളപ്പച്ച" എത്തിക്കഴിഞ്ഞു! 'മുള സൗഹൃദ ഗ്രാമം" (BFV-21) എന്ന ഭാവനയാക്കി, 'മുളപ്പച്ച"യെ വിപുലീകരിക്കുന്നതിന്റെ തത്രപ്പാടിലാണ് ഞങ്ങളിപ്പോൾ. പഞ്ചായത്തുകളിലെ ജൈവവൈവിധ്യ സമിതികൾ, തൊഴിലുറപ്പു തൊഴിലാളികൾ, ആ സ്ഥലത്തെ പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന തരത്തിലാണ് BFV-21 വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, തൈകൾ നടാൻ ഇത്തിരി മണ്ണ് അനുവദിച്ചു തരാതെ ചില പഞ്ചായത്തുകളിലെ അധികൃതർ വിലങ്ങുതടിയാകുന്നു.
മുളയിടം, ദ ബാംബൂ കോർണർ
ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ 'ബാംബൂ കോർണർ" പദ്ധതി പ്രവർത്തനം ആരംഭിച്ചു. വിദ്യാലയങ്ങളുടെയും, വായനശാലകളുടെയും പറമ്പുകളിൽ, ഒരു സെന്റ് നിലത്ത്, പത്ത് വർഗ്ഗത്തിൽപ്പെട്ട പത്ത് മുളംതൈകൾ നട്ട്, ഒരു 'മുളയിടം" സൃഷ്ടിച്ചെടുക്കുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ബാംബൂ മിഷന്റെ (KSBC) കണക്കു പ്രകാരം, സംസ്ഥാനത്ത് 28 വർഗത്തിൽപ്പെട്ട (Species മുളകൾ വളരുന്നുണ്ട്. അവയിൽ പത്തെണ്ണമെങ്കിലും ഒരു കോർണറിൽ നട്ടുവളർത്തി, ഒരു മുള അവബോധം സാധാരണക്കാരിൽ വളർത്തിയെടുക്കുകയാണ് ഉദ്ദേശ്യം. ക്ഷയിച്ചു വരുന്ന നമ്മുടെ മുള സംസ്കാരം വീണ്ടെടുക്കാൻ ഈ സംരഭം സഹായിക്കുമെന്നു വിശ്വസിക്കുന്നു. ഓരോ സ്പീഷീസ് മുളയിലും അതിന്റെ സകല വിവരങ്ങളുമടങ്ങുന്ന ഝഞ കോഡും ഘടിപ്പിക്കും. ഡിജിറ്റൽ പഠനങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത്, യുവ തലമുറയ്ക്ക് QRകോഡ് സ്കാൻ ചെയ്ത് ഒരു തത്സമയ മുള പഠനത്തിന് ഇത് സൗകര്യമൊരുക്കുന്നു. കോവിഡ് പ്രതിബന്ധങ്ങൾ അലട്ടിയിട്ടു പോലും, 15 മുളയിടങ്ങൾ ഇതിനകം നിർമ്മിച്ചു കഴിഞ്ഞു!
പഠിപ്പും, മുളയും, കലയും ഒരുമിച്ച്
മുളയോടൊത്തുള്ള യാത്ര തുടങ്ങിതിൽ പിന്നെ, സ്കൂളിൽ റെഗുലറാകാൻ എനിയ്ക്കു കഴിഞ്ഞിട്ടില്ല. നാടൻ പാട്ടുകളും നാടോടി നൃത്തങ്ങളും ചെണ്ടകൊട്ടും കവിതാലാപനവും മോഹിനിയാട്ടവുമെല്ലാം കൂടെയുണ്ടല്ലൊ. നാട്ടുതാളങ്ങൾ ആലപിക്കുന്ന 'ഒച്ച" എന്ന ഞങ്ങളുടെ മ്യൂസിക്ക് ബാൻഡിനും സമയം കണ്ടെത്തണം. എന്റെ തിരക്കുകൾ മനസിലാക്കിയ കുറെ അദ്ധ്യാപകരുണ്ടായതിനാൽ ക്ലാസ്സുകൾ മുടങ്ങിയത് പഠിപ്പിനെ ബാധിച്ചില്ല. ഫുൾ എപ്ലസിൽ 10 പാസ്സായി.
2017ലെ ഹരിതകേരളം പദ്ധതിയിൽ, നവീന ആശയങ്ങൾ തേടി, മുഖ്യമന്ത്രി വിദ്യാർത്ഥികൾക്കയച്ച കത്തിന് അദ്ദേഹത്തിന് ലഭിച്ച പതിനായിരത്തിൽ പരം മറുപടികളിൽ, ഞാൻ എഴുതിയത് മികച്ച പ്രതികരണത്തിനുള്ള പുരസ്കാരം നേടി. താമസിക്കാതെ വനമിത്രയുമെത്തി. പുരസ്കാരങ്ങൾ പ്രോത്സാഹനമാണെങ്കിലും ചിലപ്പോൾ അവ ചിലരിൽ അനിഷ്ടം ജനിപ്പിക്കുന്നു.
'ബേംബൂ ബല്ലാഡ്' രാജ്യാന്തരങ്ങളിൽ...
കോഴിക്കോട് സർവകലാശാലയുടെ എജ്യൂക്കേഷനൽ മൾട്ടിമീഡിയ സെന്റർ എന്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ ആധാരമാക്കി, 'ബേംബൂ ബല്ലാഡ്" എന്നൊരു ചലച്ചിത്രം നിർമ്മിച്ചു. മുളയുൾപ്പെടെയുള്ള പ്രകൃതി, മനുഷ്യജീവിതത്തെ എത്രത്തോളം സംഗീതാത്മകമാക്കുന്നുവെന്നാണ് ഡോക്യുമെന്ററി ദൃശ്യവൽക്കരിക്കുന്നത്. സജീദ് നടുതൊടിയാണ് രചനയും സംവിധാനവും. NCERT നടത്തുന്ന ആൾ ഇന്ത്യ ചിൽഡ്രൻസ് ഓഡിയോവീഡിയോ ഫെസ്റ്റിൽ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്കാരവും എനിയ്ക്ക് ബെസ്റ്റ് വൊയ്സ് ഓവർ നരേറ്റർ അവാർഡും, 'ബേംബൂ ബല്ലാഡ്" നേടിത്തന്നു.
രാജ്യത്ത് മുപ്പതോളം ബഹുമതികൾ ഇതിനകം നേടിയെടുത്ത ഡോക്യുമെന്ററി, അമേരിക്ക, ബ്രിട്ടൻ, ജർമനി, കനഡ, ബ്രസീൽ, ചിലി, ജപ്പാൻ, സിങ്കപ്പൂർ മുതലായ രാജ്യങ്ങളിൽ 15 പുരസ്കാരങ്ങൾക്ക് അർഹമായി. വിദേശങ്ങളിൽ 'ബേംബൂ ബല്ലാഡ്" ഇപ്പോഴും 'വൈറലായി"പ്രദർശനം തുടരുന്നു.
കുടുംബ പശ്ചാത്തലം
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് സമീപമുള്ള കൊപ്പം ഗ്രാമമാണ് ജന്മദേശം. സബിതയും ഹനീഫയും മാതാപിതാക്കൾ. നാസ്, അനുജൻ. കൊപ്പം ജി.വി.എച്ച്.എസ് സ്കൂളിലാണ് പഠിക്കുന്നത്. കുളമുക്ക് എ.എം.എൽ.പി സ്കൂൾ അദ്ധ്യാപികയായ ഉമ്മച്ചി, കഴിഞ്ഞ ഏഴു വർഷം സർക്കാരിൽ നിന്ന് സ്വീകരിച്ച വേതനം, സംസ്ഥാനത്തിന്റെ വിഭിന്ന ഇടങ്ങളിൽ, നൂറ്റാണ്ടിൽ ഒരു വട്ടം കൂട്ടമായി പൂക്കുന്ന പൈതൃകച്ചെടികളായി തഴച്ചു വളരുന്നു. മുളയുടെ തോഴിയുടെ ഉള്ളിൽ കുളിരുകോരുന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |