ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബി ജെ പി തന്നെ അധികാരത്തിൽ തുടരുമെന്ന് എ ബി പി - സി വോട്ടർ സർവേ. ഇവിടങ്ങളിൽ ഏറ്റവും വലിയ തിരിച്ചടി നേരിടാൻ സാദ്ധ്യത കോൺഗ്രസിനാകുമെന്നും സർവേ സൂചിപ്പിക്കുന്നു. ആഭ്യന്തര കലഹങ്ങളിൽ ബുദ്ധിമുട്ടുന്ന പഞ്ചാബിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാദ്ധ്യതയും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഇവിടെ ബി ജെ പിയേയും കോൺഗ്രസിനെയും പിന്തള്ളി ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനും തൂക്കുമന്ത്രിസഭയ്ക്കുമുള്ള സാദ്ധ്യതയും സർവേ പ്രവചിക്കുന്നു. പഞ്ചാബിനെ കൂടാതെ ഉത്തരാഖണ്ഡിലും ഗോവയിലും ആം ആദ്മി പാർട്ടി ശക്തമായ മുന്നേറ്റം നടത്തുമെന്നും ബി ജെ പിക്കും കോൺഗ്രസിനും കനത്ത വെല്ലുവിളിയായി എ എ പി വരാനുള്ള സാദ്ധ്യതയും സർവേ പ്രവചിക്കുന്നു.
അതേസമയം, നിലവിൽ ഉത്തർപ്രദേശിലെ ലഖിംപൂരിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്കു മുമ്പ് നടത്തിയ സർവേ ആയതിനാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ ഏതു രീതിയിൽ സ്വാധീനിക്കുമെന്നതും ചർച്ചാ വിഷയമാണ്. ഉത്തർപ്രദേശിൽ ബി ജെ പിക്ക് 41.3 ശതമാനം വോട്ടും മുഖ്യപ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിക്ക് 32 ശതമാനം വോട്ടുമാണ് സർവേ അനുസരിച്ച് ലഭിക്കുക. ബി എസ് പിക്കും കോൺഗ്രസിനും യഥാക്രമം 15 ശതമാനവും ആറ് ശതമാനം വോട്ടും ലഭിക്കുമെന്ന് കണക്കുകൂട്ടുന്നു. ബിജെപി 241 മുതല്‍ 249 സീറ്റുകളും സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റുകളുമാണ് ലഭിക്കുക. ബിഎസ്പിക്ക് 15 മുതല്‍ 19 സീറ്റുകളും, മൂന്ന് മുതല്‍ ഏഴ് സീറ്റുകൾ കോണ്‍ഗ്രസിനും പ്രതീക്ഷിക്കാം.
117 അംഗങ്ങളുള്ള പഞ്ചാബ് നിയമസഭയിൽ 49 മുതല്‍ 55 സീറ്റുകൾ ആം ആദ്മിക്ക് ലഭിക്കും. കോണ്‍ഗ്രസിന് 30 മുതല്‍ 47 സീറ്റുകളും ലഭിക്കും. ഉത്തരാഖണ്ഡിൽ 45 ശതമാനം വോട്ട് വിഹിതത്തോടെ ബി ജെ പി ഒരിക്കല്‍ കൂടി അധികാരത്തിലേറും. കോണ്‍ഗ്രസിന് 34 ശതമാനവും മൂന്നാമാതായി എത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് 15 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് കരുതുന്നു. 40-അംഗ ഗോവ നിയമസഭയിൽ ബിജെപിക്ക് 24 മുതല്‍ 28 സീറ്റുകളാണ് ബിജെപിക്ക് പ്രതീക്ഷിക്കാവുന്നത്. കോണ്‍ഗ്രസിന് ഒന്ന് മുതല്‍ അഞ്ചു സീറ്റുകള്ളും ആം ആദ്മിക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |