പുണ്യം പൂത്തുലയുന്ന അക്ഷരങ്ങളാണ് മലയാള ഭാഷയുടേത്. പുലർകാല വെയിലിന്റെ സ്വർണവർണം പൂശിയിരിക്കുന്ന ഓരോ അക്ഷരങ്ങളിലും നിറഞ്ഞിരിക്കുന്നത് ദൈവീക ഭാവമാണ്. മധുരം കിനിയുന്ന മലയാളത്തിലെ ഓരോ അക്ഷരങ്ങളും ദേവതമാരായി മാറിയിരിക്കുന്നു. ഇന്നലെ വരെ അക്ഷരങ്ങളിൽ അദൃശ്യമായിരുന്ന ദേവതകളാണ് ദൃശ്യഭംഗിയോടെയും വൈദികതയുടെ പൂർണതയോടെയും തിരുവനന്തപുരം ജില്ലയിലുള്ള വെങ്ങാനൂരിലെ പൗർണമിക്കാവ് ക്ഷേത്രത്തിനുള്ളിൽ നിരന്നും നിറഞ്ഞും നിൽക്കുന്നത്. അകവും പുറവും ആത്മീയത നിറയുന്ന ഓരോ അക്ഷരങ്ങളും വിശുദ്ധമാണ്. ഒരു പക്ഷേ ലോകത്തിലാദ്യമായാണ് മലയാള ഭാഷയിലൂടെ അക്ഷരങ്ങൾക്ക് ദേവതമാരുണ്ടാകുന്നത്.
വാമൊഴിയായും വരമൊഴിയായും ഉപയോഗിക്കുന്ന പ്രസാദാത്മകത്വവും സൗന്ദര്യവും നിറഞ്ഞ ഓരോ അക്ഷരത്തിനും ഓരോ ദേവതമാരുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് ഭാഷാ പിതാവായ എഴുത്തച്ഛനായിരുന്നു. അനാദികാലം മുതലേ സംസാരഭാഷയായിരുന്ന മലയാളത്തിനെ നൂറ്റാണ്ടുകൾക്ക് മുമ്പേ ആരാധിച്ചിരുന്നു. ആ ആരാധനയുടെ അടിസ്ഥാനത്തിലാണ് 450 വർഷങ്ങൾക്ക് മുമ്പു തന്നെ എഴുത്തച്ഛൻ ഓരോ അക്ഷരങ്ങളുടേയും ദേവതമാരെ കുറിച്ച് വർണിച്ചിരുന്നത്.എന്നും എപ്പോഴും ഭക്തിയുടേയും കവിതയുടേയും അതിർവരമ്പുകൾ കാണാനാവാത്ത വിധം ഭാഷ പൂത്തിറങ്ങുന്ന ശൈലിയിൽ എഴുതിയിരുന്ന എഴുത്തച്ഛന്റെ 'ഹരിനാമകീർത്തന" ത്തിലെ പതിനാലാം ശ്ലോകം മുതൽ അറുപതാം ശ്ലോകം വരെ അക്ഷരദേവതകളെ കുറിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ട്.
അക്ഷരദേവതകളെ പ്രതിമകളാക്കാനുള്ള ആശയം ആദ്യമായി രൂപം കൊണ്ടത് ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയായ എം.എസ്. ഭുവനചന്ദ്രന്റെ മനസിലാണ്. ആ ആശയവുമായി അനേകം ഗ്രന്ഥങ്ങൾ എം.എസ്. ഭുവനചന്ദ്രൻ ഒരു തപസ് പോലെ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ആധുനികതയെ കൂടുതൽ ഇഷ്ടപ്പെടുകയും പൗരാണികതയിലെ ശാസ്ത്രീയതയെ അവിശ്വസിക്കുകയും ചെയ്യുന്ന പുതിയ തലമുറയിൽ നിന്ന് അക്ഷരദേവതകളെ കുറിച്ച് ഒരായിരം ചോദ്യങ്ങൾ ഉയർന്നാലും മറുപടി പറയാൻ ശേഷിയുള്ള അറിവ് നേടുക എന്നതായിരുന്നു ആദ്യകടമ്പ.
ആ അറിവ് തേടിയുള്ള യാത്രയിൽ എം.എസ്. ഭുവനചന്ദ്രനോടൊപ്പം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും സംസ്കൃത പണ്ഡിതനും പുഷ്പാഞ്ജലി സ്വാമിയുമായ അച്യുതഭാരതിയും മിത്രൻ നമ്പൂതിരിപ്പാടും മള്ളിയൂർ ശങ്കരൻ നമ്പൂതിരിയും കൈതപ്രം ദാമോദരൻ നമ്പൂതിരിയും ഐ.എസ്.ആർ.ഒയിലെ എൻജിനീയറും കിളിമാനൂരിനടുത്തുള്ള പോങ്ങനാട് സ്വദേശിയുമായ എസ്. അജിത്കുമാറും സഹയാത്രികരായി. അക്ഷരങ്ങളുടേയും ദേവതകളുടേയും ശക്തികൾ, ശബ്ദതരംഗങ്ങളുടെ ചലനം വാക്കുകളെ എങ്ങനെ സ്വാധീനിക്കുന്നു,വാക്കുകളുടെ സ്വാധീനം പറയുന്നവരുടേയും കേൾക്കുന്നവരുടേയും ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നൊക്കെ അറിയാനായി അവർ അവരുടെ ജീവിതത്തെ ഏകാഗ്രമായ ഒരു തപസ്യയാക്കി മാറ്റുകയായിരുന്നു.
മൈലാടിയിലുയർന്ന താളം
നാഗർകോവിലിനും കന്യാകുമാരിക്കുമിടയിലുള്ള കറുത്തതും കരുത്ത് നിറഞ്ഞതുമായ കരിങ്കല്ലുകൾ നിറഞ്ഞ പ്രദേശമായ മൈലാടിയിലാണ് കഴിഞ്ഞ മൂന്ന് വർഷങ്ങളായി ശക്തിസ്വരൂപിണിമാരായ അമ്പത്തൊന്ന് അക്ഷരദേവതമാരേയും പൂർണതയോടെ കൊത്തിയെടുത്തത്. മൈലാടിയിലെ മുഖ്യശില്പി മദൻകുമാറിന്റെ മനസും കൈവിരലുകളും കൃഷ്ണശിലയിൽ ഭക്തി തൂവി തുളുമ്പുന്ന മനസോടെയാണ് ഉളികളാൽ താളം പിടിച്ചത്.അവിരാമമായ നാമജപത്തിലേർപ്പെട്ടിരിക്കുന്ന സന്യാസിമാരെ പോലെയാണ് മദൻകുമാറും സഹപ്രവർത്തകരും അക്ഷരദേവതമാരെ ഒരുക്കിയെടുത്തത്.ശില്പികളായിരുന്ന മുത്തച്ഛന്റെയും അച്ഛന്റെയും അനുഗ്രഹമുള്ള പിന്തുടർച്ചയുടെ മിടുക്കുമായാണ് മദൻകുമാർ 51അക്ഷരദേവതമാരേയും ചെത്തിയും കൊത്തിയുമെടുത്തത്.പാരമ്പര്യമായി അനവധി പ്രതിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ലോകത്തിലാദ്യമായി അക്ഷരദേവതാ പ്രതിമകൾക്ക് രൂപം കൊടുക്കാൻ കഴിഞ്ഞത് പൂർവജന്മ സുകൃതമെന്നാണ് മദൻ കുമാർ തൊഴുകൈകളോടെ പറയുന്നത്.
സരസ്വതി ദേവി
മലയാളത്തിലെ അമ്പത്തൊന്ന് അക്ഷരദേവതമാരിൽ ഒരാളാണ് സരസ്വതി ദേവി.'ത" എന്ന അക്ഷരത്തിന്റെ അധിപയാണ് സരസ്വതി ദേവി. അജ്ഞതയുടെ തമസ് മാറ്റി അക്ഷരവെളിച്ചം പകരുന്ന 'തമിസ്യാദേവി"യെന്നും മറ്റൊരു പേരുണ്ട്.ഓരോ മലയാള അക്ഷരത്തിനും കടപയാദി പ്രകാരം സംഖ്യാമൂല്യമുള്ള 'വില" യുണ്ട്. 'അമ്പത്തൊന്നക്ഷരാളി" എന്ന പ്രയോഗം മലയാളത്തിലെ 51 അക്ഷരങ്ങളെ പറയുന്നതല്ല. 'ഹരി ശ്രീ ഗണപതായെ നമഃ" എന്നെഴുതുമ്പോൾ ഓരോ അക്ഷരത്തിന്റേയും സംഖ്യാമൂല്യമുള്ള വിലകൾ കൂട്ടുമ്പോൾ കിട്ടുന്ന ആകെ തുകയാണ് 51. വരമൊഴിയേക്കാൾ സൂക്ഷ്മമായാണ് വാമൊഴി വാക്കുകൾ ഉപയോഗിക്കേണ്ടത്.
അക്ഷരാർച്ചന
ഓരോ ദേവീദേവൻമാരേയും പ്രാർത്ഥിക്കാൻ ഓരോ ധ്യാനശ്ലോകമുണ്ടാകും.നൂറ്റാണ്ടുകൾക്കു മുമ്പേ എഴുതിയ ധ്യാനശ്ലോകമാണ് അന്നും ഇന്നും ഇനിയെന്നും ഉപയോഗിക്കുന്നത്. അക്ഷരദേവതമാർക്കുള്ള ധ്യാനശ്ലോകം ആദ്യമായി എഴുതാനുള്ള നിയോഗം വന്നു ചേർന്നത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയായ അച്യുതഭാരതിക്കാണ്. സംസ്കൃത പണ്ഡിതനും കോളേജ് അദ്ധ്യാപകനുമായിരുന്ന അച്യുതഭാരതിക്ക് ഭക്തി ഒരു കരുതലാണ്. വർഷങ്ങളായി മനസിനുള്ളിൽ അടക്കി പിടിച്ചിരുന്ന ഭക്തിയുടെ ഉറവ പൊട്ടലാണ് ധ്യാനശ്ലോകത്തിനുള്ള വരികളായി വിരിഞ്ഞത്. അക്ഷരദേവതമാർക്ക് അക്ഷരങ്ങൾ കൊണ്ട് അക്ഷാരാർച്ചന നടത്താൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയിലാണ് പുഷ്പാഞ്ജലി സ്വാമി. ഇനിയുള്ള നാളുകളിൽ ലോകമുള്ളടത്തോളം അച്യുതഭാരതിയുടെ ധ്യാനശ്ലോകം ചൊല്ലിയാണ് അക്ഷരദേവതമാരെ പൂജിക്കേണ്ടത്.
(ലേഖകന്റെ ഫോൺ: 9961584123)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |