തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ പോക്കറ്റിലെ സ്മാർട്ട്ഫോണിലായിരുന്നു എസ്.എെയുടെ കണ്ണ്. ഇൻക്വസ്റ്റ് നടക്കുമ്പോൾ മഹസറിൽ ചേർക്കാതെ ഫോൺ സ്വന്തം പോക്കറ്റിലേക്ക് പൂഴ്ത്തി. മോഷ്ടിച്ച ഫോൺ രഹസ്യമായി സൂക്ഷിച്ച് ദിവസങ്ങൾക്കു ശേഷം അതിൽ ഔദ്യോഗിക സിം കാർഡിട്ട് ഉപയോഗിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫോൺ കാണാനില്ലെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് എസ്.ഐയിൽ. ഇപ്പോൾ ചാത്തന്നൂർ എസ്.ഐ ആയ ജ്യോതി സുധാകർ അത് ഒൗദ്യോഗിക ഫോണായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചെടുത്തു. എസ്.ഐക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
സംഭവം ഇങ്ങനെ
ജ്യോതി സുധാകർ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ എസ്.ഐയായിരിക്കെ ജൂൺ 18നാണ് കണിയാപുരം സ്റ്റേഷനടുത്ത് ട്രെയിൻ തട്ടി പെരുമാതുറ സ്വദേശിയായ അരുൺ ജെറിമരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം പരിശോധിക്കാനെത്തിയപ്പോൾ അരുണിന്റെ മൊബൈൽ ഫോണടക്കം കാണാനില്ലായിരുന്നു. ട്രെയിനിന് അടിയിൽ കുടുങ്ങി കാണാതായെന്നായിരുന്നു പൊലീസിന്റെ മറുപടി. തുടർന്ന് ഡി.ജി.പിക്കും സൈബർ പൊലീസിനും പരാതി നൽകി.
അരുൺ ജെറിയുടെ ഇൻക്വസ്റ്റ് നടത്തിയത് ജ്യോതി സുധാകറിന്റെ നേതൃത്വത്തിലായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥലംമാറ്റത്തിൽ മംഗലപുരത്തെത്തിയ ജ്യോതി സുധാകർ പിന്നീട് ചാത്തന്നൂരിലേക്ക് സ്ഥലംമാറിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |