മധുര തുളസി കൃഷിയിലൂടെ ജീവിതത്തിൽ മധുരം നുണഞ്ഞ് കാസർകോട്ടെ പെണ്ണുങ്ങൾ
പഞ്ചസാരയേക്കാൾ മുപ്പതിരട്ടി മധുരിക്കുന്ന, ഏറെ ഒൗഷധ ഗുണമുള്ള മധുര തുളസി കൃഷിയിൽ വിജയഗാഥ തീർക്കുകയാണ് കാസർകോട് മുളിയാർ ഗ്രാമ പഞ്ചായത്തിലെ ബോവിക്കാനം മൂലടുക്കത്തെ കുടുംബശ്രീ കൂട്ടായ്മ. മൂലടുക്കത്തെ 'എവർഗ്രീൻ" കുടുംബശ്രീ യൂണിറ്റിന് കീഴിലുള്ള 'ബിസ്മില്ല" ജെ.എൽ.ജി ഗ്രൂപ്പിലെ അംഗങ്ങളായ വീട്ടമ്മമാരാണ് കേരളത്തിന് അധികമൊന്നും പരിചിതമല്ലാത്ത മധുര തുളസി കൃഷിയിൽ വിജയം കൊയ്യുന്നത്. സി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേൽനോട്ടത്തിൽ ഖൈറുന്നീസ, റസിയ, സൗദ, നഫീസ എന്നിവരാണ് മധുര തുളസി കൃഷിയുടെ പരിപാലകർ. കൂലിപ്പണിയെടുത്തു ജീവിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ഇവരെല്ലാം കൃഷിയെ നന്നായി സ്നേഹിക്കുന്നവരാണ്. എന്നും പാടത്തിറങ്ങി പരിപാലിക്കുന്നത് ഈ പെൺകർഷകർക്ക് ഹരമാണ്.
നാട്ടിൽ പാട്ടത്തിനെടുത്ത ആറ് ഏക്കറോളം പാടത്ത് നെൽകൃഷിയിൽ നൂറുമേനി വിളയിച്ചു കരുത്തുകാട്ടിയ മുസ്ലിം വനിതകളാണ് ഈ വീട്ടമ്മമാർ. ഈ വർഷം ജൂൺ 25 ന് പ്ലാന്റ് നേഴ്സറി നടത്തി പരിചയമുള്ള മുളിയാർ സി .ഡി. സിലെ മാസ്റ്റർ ഫാർമർ ആയ സംഘാംഗം ഖൈറുന്നീസയുടെ പത്തു സെന്ററിൽ ചാലുകീറി തുടങ്ങിയ മധുര തുളസി നാൾക്കുനാൾ അഭിവൃദ്ധിയിലാകുന്നത് കാണുമ്പോൾ ഇവരുടെ മനം മുഴുവൻ കുടുംബശ്രീ യൂണിറ്റിന്റെ പേരുപോലെ നിത്യഹരിതമാവുകയാണ്. കൃഷി ചെയ്യാൻ മദ്ധ്യപ്രദേശിൽ നിന്നും വരുത്തിയതാണ് മധുര തുളസിയുടെ വേരുകൾ. ഒരു ഉണങ്ങിയ കമ്പ് പോലത്തെ സാധനം 500 എണ്ണം ഇറക്കിയപ്പോൾ ഇത് മുളക്കുമോ എന്ന സംശയവും വീട്ടമ്മമാർക്കുണ്ടായി. നടീൽ കഴിഞ്ഞു അതിവേഗം തളിർത്തുവന്നതോടെ ആശങ്ക മാറി കിട്ടി. രണ്ടു മാസം കൊണ്ട് പൂത്ത് വിളവെടുക്കുന്ന പാകത്തിൽ ആയതോടെ സന്തോഷവും തളിർത്തുവന്നു. കൃഷിക്ക് അധികം മഴയൊന്നും വേണ്ട. കൃഷി സമയത്ത് അധികമഴയുണ്ടായിട്ടും ഹരിതകാന്തി പടർത്തി. വിളവെടുത്തപ്പോൾ നൂറുമേനിയും പരമ്പരാഗത കൃഷിരീതികൾ കണ്ടുമുടുത്ത ഈ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ കൂടി ഏറ്റെടുത്താണ് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാൻ കരുത്തു നേടിയത്. മധുര തുളസിത്തണ്ടിൽ റൂട്ട് ഹോർമോൺ ഉപയോഗിച്ച് അത്യുത്പാദന ശേഷിയുള്ള തൈകൾ വളർത്തിയെടുക്കുകയാണ് ഇപ്പോൾ ഈ പെൺകർഷകർ. 500 മധുര തുളസി തൈകൾ നട്ടുകൊണ്ടാണ് വിജയഗാഥ രചിക്കാൻ തുടങ്ങിയത്. പരീക്ഷണം വിജയിച്ചതോടെ തൈകളുടെ എണ്ണം 750 ആയി വർദ്ധിച്ചു.
മുളിയാർ പൊവ്വൽ അക്യാളി എന്ന സ്ഥലത്ത് പാട്ടത്തിനടുത്തു ചെയ്യുന്ന നെൽകൃഷി വിളവെടുത്ത ഉടനെ ഒരേക്കറിൽ മധുര തുളസി കൃഷിയിറക്കാൻ വീട്ടമ്മമാർ ഉറച്ചുകഴിഞ്ഞു. അടുത്ത മാസത്തോടെ തൈ ഒന്നിന് നൂറു രൂപ തോതിൽ മധുര തുളസി ഇവർ വിറ്റുതുടങ്ങും. വേരുകൾ വിൽപന നടത്തുന്നില്ല. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരൻ, മുഖക്കുരു, മുടികൊഴിച്ചിൽ തുടങ്ങിയവയും നിയന്ത്രിക്കാൻ മധുരതുളസി സഹായിക്കും. ഇതിന്റെ ഇല ഭക്ഷണത്തിൽ ഉപയോഗിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെ അനുമതി നൽകി. ശീതളപാനീയങ്ങൾ, മിഠായികൾ, ബിസ്ക്കറ്റുകൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരമായി ചേർക്കാൻ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.
സുഗന്ധവാഹിനി മധുര തുളസി
സ്വീറ്റ് ബേസിൽ എന്ന് ഇംഗ്ളീഷിലറിയപ്പെടുന്ന സുഗന്ധവാഹിനിയായ സസ്യം. ഏറെ ശാഖകളുമായി രണ്ടടിയോളം പൊക്കത്തിൽ വളരും. മധുര തുളസിയിലയിട്ട് തിളപ്പിച്ച വെള്ളത്തിനു സ്വാദും സുഗന്ധവും കൂടും. കറികളിലും പാസ്താ സോസ്, സലാഡ് എന്നിവയിലും രുചിയും മണവും കിട്ടാൻ മധുരതുളസി ചേർക്കാം. പെസ്റ്റോ സോസ്, ഹെർബ് വിനഗർ, ഹെർബ് ബട്ടർ എന്നിവയിലെയും പ്രധാന ചേരുവയാണ്. അരോമ തെറാപ്പിയെന്ന പ്രകൃതി ചികിത്സയിൽ മാനസിക സമ്മർദ്ദം, ചെന്നിക്കുത്ത്, ജലദോഷം, പലതരം പനി മുതലായവയ്ക്കുള്ള ഔഷധമാണ്. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞറിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്, തുടങ്ങിയവയും നിയന്ത്രിക്കാന് മധുരതുളസി സഹായിക്കും. മുറിവുകൾ പഴുക്കാതിരിക്കാനും മുഖക്കുരു വരാതിരിക്കാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ഔഷധമായി മധുര തുളസി ഉപയോഗിക്കുന്നു. മുടി കൊഴിച്ചിലിന് മധുര തുളസിയിലയുടെ നീര് ആണ് ഉപയോഗിക്കേണ്ടത്. മുഖക്കുരുവിന് ഇല അരച്ച് കുഴമ്പു രൂപത്തിലാക്കി പുരട്ടണം.
മെഡിക്കൽ ജേർണലുകളിൽ ഇതിന്റെ ഗുണങ്ങളെക്കുറിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയോടു പ്രതിരോധിക്കാൻ മധുരതുളസി കഴിയും. ഇതിന്റെ ഇല പിഴിഞ്ഞ നീര് മുറിവുകളിൽ പുരട്ടിയാൽ അവ ഉണങ്ങും. താരന്റെ ശല്യമുള്ളവർക്കും ഇത് ഉപയോഗിച്ച് താരനകറ്റാം. മധുര തുളസി കൃഷി വളരെ ലളിതമാണ്. കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം. മധുര തുളസിയുടെ വേരുകളാണ് നടേണ്ടത്. ഒന്നു മുതല് രണ്ടു മാസക്കാലമാണ് ചെടികൾ പാകമാകാനെടുക്കുന്ന സമയം. ചെടികളിൽ വെള്ള നിറമുള്ള പൂക്കൾ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം. പാകമായ ഇലകൾ കത്രിച്ചെടുത്തശേഷം ഉണക്കാനായി ഇടും. ഇലകൾ ഉണങ്ങാൻ ആറുമുതൽ എട്ടുമണിക്കൂർ സമയം മതിയാകും. നന്നായി ഉണങ്ങിയ ഇലകൾ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും. പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്ന പൂജ്യം കലോറി മധുരമാണ് മധുരതുളസിയിലുളളത്. പ്രമേഹ രോഗികൾക്ക് പഞ്ചസാരയ്ക്ക് പകരമായി മധുരതുളസി ഉപയോഗിക്കാം. ഇതിൽ അടങ്ങിയിട്ടുള്ള സ്റ്റീവിയോൾ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. കർണാടകയിൽ വ്യാപകമായി മധുര തുളസി കൃഷി ചെയ്യുന്നുണ്ട്.
റൂട്ട് ഹോർമോൺ പരീക്ഷണം
മധുരതുളസി തൈകളും വേരുകളും പുറത്തുനിന്ന് വാങ്ങുമ്പോൾ ഉണ്ടാകുന്ന ധനനഷ്ടം കുറയ്ക്കാൻ മുളിയാറിലെ പെൺകൂട്ടായ്മ കണ്ടുപിടിച്ച വഴിയാണ് റൂട്ട് ഹോർമോൺ പരീക്ഷണം. ഒരു വേരിന് 60 മുതൽ 100 രൂപ വരെയാണ് ഏജൻസികൾ വാങ്ങുന്നത്. സ്വന്തമായി തൈകൾ ഉത്പാദിപ്പിച്ചാൽ ഈ നഷ്ടം കുറയ്ക്കാം എന്ന് കണ്ടെത്തി. എട്ട് സെന്റിമീറ്റർ വലുപ്പത്തിൽ തൈകൾ കട്ട് ചെയ്തെടുത്ത് വേര് വരാൻ സഹായിക്കുന്ന റൂട്ട് ഹോർമോണിൽ മുക്കിയെടുത്തു ഗ്രോബാഗിൽ നടുകയാണ്. ഇങ്ങനെ വളർന്നു വരുന്ന തണ്ടുകൾക്ക് നല്ല ശേഷി ഉണ്ടാകും. മധുരതുളസിയുടെ പ്രജനനം നടത്തുന്നത് വേരിൽ നിന്നാണ്.വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ തൈകൾ ഉത്പാദിപ്പിക്കാൻ കഴിയുകയും ഇടനിലക്കാരുടെ കൊള്ള തടയാനും ഇതുവഴി കഴിയുന്നു. ലെയറിംഗ്, ബഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവ നന്നായി പരിചയമുള്ള, കുടുംബശ്രീ കൃഷികൾക്ക് മേൽനോട്ടം വഹിക്കുന്ന കോ ഓഡിനേറ്റർ സി.എച്ച്. ഇക്ബാലിന്റെ സാങ്കേതിക സഹായത്തിൽ പെൺകൂട്ടായ്മ ഹാപ്പിയുമാണ്.
കൃഷി വ്യാപിക്കുന്നതോടെ വിളഞ്ഞ മധുര തുളസിയുടെ ഇലകൾ പൊടിച്ചെടുത്ത് പായ്ക്ക് ചെയ്തു വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കലാണ് അടുത്ത ഘട്ടം. പൊടിക്ക് വിപണിയിൽ കിലോയ്ക്ക് 2500 മുതൽ 3000 രൂപ വിലയുണ്ട്. കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കുന്നതിനും കാർഷിക മേഖലയിൽ തൊഴിൽ നൽകുന്നതിനും ഈ സംരംഭം സഹായകമാകും.
ആഹ്ലാദത്തോടെ
''നെല്ലും മധുരതുളസിയും കൃഷി ചെയ്യുന്നതിൽ വിത്യസ്തത പുലർത്തുന്നുണ്ട്. മൂന്ന് വർഷമായി നെൽകൃഷി തുടങ്ങിയിട്ട്. ആദ്യം ഉമ വിത്താണിട്ടത്. പിന്നീട് ആതിര, ജ്യോതി ചെയ്തു. ഇപ്രാവശ്യം ബസുമതി, ജീരകശാല, ഗന്ധകശാല, നവര വിത്തുകൾ കണ്ടെത്തി വെറൈറ്റി ഇനങ്ങൾ എല്ലാം ചെയ്തു. അതേപോലെ നോക്കിയപ്പോൾ ആണ് മധുര തുളസി കടന്നുവന്നത്. ഔഷധ സസ്യങ്ങൾ കൃഷി ചെയ്യണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ഒന്ന് പരീക്ഷിച്ചു നോക്കാം എന്ന് നിശ്ചയിച്ചിറങ്ങി. അത് വിജയിച്ചതിൽ ആഹ്ലാദമുണ്ട്. പഞ്ചായത്ത് ഭരണസമിതിയുടെ സഹായത്തോടെ വാർഡുകൾ തോറും കൃഷി ചെയ്യാനും ആഗ്രഹിക്കുന്നുണ്ട്. നല്ലതാണ് മധുര തുളസി, നമ്മളെല്ലാം ഉപയോഗിക്കുന്നുണ്ട്. ശരീരത്തിന്റെ ക്ഷീണമെല്ലാം മാറും.""
പി. എസ് സക്കീന
കനകം വിളയിച്ചത്
മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, എ.ഡി.എം.സിമാരായ സി.എച്ച് ഇഖ്ബാൽ, പ്രകാശൻ പാലയി, സി.ഡി.എസ് ചെയർപേഴ്സൺ വി.പ്രേമാവതി എന്നിവരുടെ നിർലോഭമായ സഹകരണവും പിന്തുണയും വീട്ടമ്മമാരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. വീട്ടിനുള്ളിൽ ചടഞ്ഞുകൂടി ഇരിക്കേണ്ടവരല്ല, പാടത്തേക്ക് ഇറങ്ങിയാൽ കനകം വിളയിക്കാം എന്ന ബോധത്തിലേക്ക് അവരെ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |