തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വ്യവസായ പാർക്കുകളിൽ ഭൂമി അനുവദിക്കൽ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. സംരംഭത്തിന്റെ സ്വഭാവം മാറ്റൽ, പദ്ധതി അവസാനിപ്പിക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവയ്ക്കുള്ള നടപടികൾ ലഘൂകരിക്കുന്നതാണ് പുതിയ നയം.
നിലവിൽ ഇക്കാര്യങ്ങൾക്ക് 20 വർഷമെങ്കിലും വേണ്ടി വേണ്ടി വരുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. എല്ലാ നിയോജക മണ്ഡലങ്ങളിലും സ്ഥലം കണ്ടെത്തി വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഗ്രാമങ്ങളിൽ 25 ഏക്കറും നഗരങ്ങളിൽ 15 ഏക്കറുമെന്ന നിബന്ധനയിൽ മാറ്റം വരുത്തും. നേരത്തേ, വ്യവസായം വ്യക്തിയുടെ മാത്രം ആവശ്യമായിരുന്നെങ്കിൽ, ഇപ്പോഴത് സമൂഹത്തിന്റെ ആവശ്യം കൂടിയായി മാറി. സംസ്ഥാനത്തെ വ്യവസായങ്ങളുമായി ബന്ധപ്പെട്ടുള്ള ചില മോശപ്പെട്ട സംഭവങ്ങൾ പർവതീകരിക്കരുത്. സംരംഭങ്ങൾ ആരംഭിക്കുന്നതിന് എട്ട് സംസ്ഥാനങ്ങൾക്ക് വായ്‌പാ പരിധി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. അതിലൊന്ന് കേരളമാണെന്നത് മന്ത്രി ചൂണ്ടിക്കാട്ടി.
30 പൊതുമേഖലാസ്ഥാപനങ്ങൾ
നഷ്ടത്തിൽ
വ്യവസായവകുപ്പിന് കീഴിലുള്ള 30 പൊതുമേഖലാസ്ഥാപനങ്ങൾ നഷ്ടത്തിലെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക രംഗത്തുൾപ്പെടെ വിവിധ മേഖലകളിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതേസമയം 19 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ്. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട് കാലഹരണപ്പെട്ട നൂറിലധികം നിയമങ്ങൾ റദ്ദാക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള ബിൽ സഭയുടെ പരിഗണനയ്ക്ക് നൽകിയിട്ടുണ്ട്.
സംരംഭകർക്ക് അനുകൂലമായും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയുമാവും പുതിയ നിയമങ്ങൾ പരിഷ്കരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |