കൊല്ലം: നാടിന്റെ 'ആരോഗ്യ'മാണ് രാജ്യത്തിന്റെ സമ്പത്തെന്ന് കരുതി സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ ജനങ്ങൾക്ക് സേവനം നൽകുകയാണ് ഇൗ 'മാതൃകാദമ്പതി"കൾ.
പത്തനാപുരം നടുക്കുന്ന് കെ.ആർ.എം.എം എച്ച്.എസ്.എസിൽ നിന്ന് കായികാദ്ധ്യാപകനായി വിരമിച്ച പത്തനാപുരം സുറുമി കോട്ടേജിൽ മെഹജാബും (59) ഭാര്യ സോഫിയയുമാണ് (47) ആരോഗ്യ പരിശീലന രംഗത്ത് കളം നിറഞ്ഞു നിൽക്കുന്നത്.
വീടിനു സമീപം മെഹജാബ് ആരംഭിച്ച ബോഡി ബിൽഡിംഗ്, പവർ ലിഫ്ടിംഗ് സ്ഥാപനത്തിലേക്ക് പുലർച്ചെ അഞ്ചിന് ഇരുവരും യാത്രതിരിക്കും. മെഹജാബ് പുരുഷൻമാർക്കും സോഫിയ സ്ത്രീകൾക്കുമാണ് പരിശീലനം നൽകുന്നത്. മെഹജാബ് ഈ രംഗത്തെത്തിയിട്ട് 45 വർഷത്തോളമാവുന്നു. ജീവിതത്തിൽ കൂട്ടായെത്തിയ സോഫിയയും ഒപ്പം കൂടിയതോടെ സംഗതി വേറെ ലെവലായി. ഇതിനോടകം 7500 ഓളം യുവതീ യുവാക്കൾക്ക് ഇവർ പരിശീലനം നൽകിയിട്ടുണ്ട്. നിശ്ചിത ഫീസില്ല. പരിശീലനത്തിന് എത്തുന്നവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് തരുന്ന തുകയാണ് പ്രതിഫലം.
രാവിലെ ആറ് മുതൽ 8.30 വരെ ആദ്യ ബാച്ച്. അടുത്ത ബാച്ച് വൈകിട്ട് ആറിനെത്തും. രാത്രി 9 വരെ പരിശീലനം. കൊവിഡ് കാലമായതിനാൽ ഇപ്പോൾ 30 പേരാണ് പതിവായി എത്തുന്നത്. മെഹജാബിൽ നിന്ന് പരിശീലനം നേടിയ നിരവധിപേർ ദേശീയ-സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും സ്കൂൾ കായിക മേളയിലും പങ്കെടുത്ത് പവർ ലിഫ്ടിംഗിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
മെഹജാബ് ദേശീയ ചാമ്പ്യൻ
ചെറുപ്പം മുതൽ പവർ ലിഫ്ടിംഗിൽ ആകൃഷ്ടനായ മെഹജാബ് സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിലും ഹൈദരാബാദ്, ഒറീസ, ജബൽപൂർ എന്നിവിടങ്ങളിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. 2008ൽ ജബൽപൂരിൽ നടന്ന ദേശീയ ബെഞ്ച് പ്രസ്സ് പവർ ലിഫ്ടിംഗിൽ സ്വർണ മെഡൽ നേടി മാസ്റ്റർ 93 ക്ലാസ്സിൽ ദേശീയ ചാമ്പ്യനായി. ആലപ്പുഴയിൽ നടന്ന സംസ്ഥാന പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിലും മെഹജാബ് സ്വർണം നേടി. അഭിനയം, മാജിക്, പുല്ലാങ്കുഴൽ വായന എന്നിവയിലും ശ്രദ്ധേയനാണ് മെഹജാബ്. മോഹൻലാൽ നായകനായ മിസ്റ്റർ ബ്രഹ്മചാരി എന്ന സിനിമയിൽ ചെത്തുകാരൻ കുട്ടപ്പനായി വേഷമിട്ടിട്ടുണ്ട്. രണ്ടു മക്കളുണ്ട്, റുബീനയും റഹിയയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |