ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരന്തരം ഭീകരാക്രമണം നടക്കുന്ന ജമ്മു കാശ്‌മീരിൽ ഇന്നും ഭീകരാക്രമണം. ഇഡ്ഗയിൽ ഒരു നാട്ടുകാരനെ ഭീകരർ വധിച്ചു. വഴിയോര കച്ചവടക്കാരനായ ഒരാളെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. രണ്ട് അദ്ധ്യാപകരെ കൊലപ്പെടുത്തിയ ശേഷം ഇഡ്‌ഡയിൽ നടക്കുന്ന അക്രമമാണിത്.
ശ്രീനഗറിൽ രണ്ട് പൊലീസുകാരെ വധിച്ച സംഭവത്തിൽ പ്രതിയായ ലഷ്‌കർ തലവൻ ഉമർ മുഷ്‌താഖ് ഖാൻഡെ ഉൾപ്പടെ രണ്ടുപേരെ സൈന്യം പാംപോരയിൽ ഏറ്റുമുട്ടലിൽ വധിച്ചു. സൈന്യത്തിന്റെ ലിസ്‌റ്റിൽ പെട്ട ഭീകരനാണ് ഉമർ മുഷ്‌താഖ്.
പാംപോരയിൽ ഡ്രാംഗ്‌ബാലിൽ ഇന്ന് പുലർച്ചെ മുതൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുകയാണ്. പൊലീസും സിആർപിഎഫും സൈന്യവും സംയുക്തമായാണ് ഭീകരരെ നേരിടുന്നത്. ഇവിടെ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന അറിവ് കിട്ടിയതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലായത്. ഇവരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചു.
ഏറ്റുമുട്ടലിനിടെ കാണാതായ ജൂനിയർ കമ്മീഷൻഡ് ഓഫിസർക്കായി പൂഞ്ചിൽ സൈന്യം ഊർജിതമായി തിരച്ചിൽ നടത്തുന്നുണ്ട്. ഇവിടെ ആക്രമികളായ ഭീകരരെ കണ്ടെത്താൻ സൈനികവിന്യാസം ശക്തിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |