തിരുവനന്തപുരം: സംസ്ഥാനത്തെ മുൾമുനയിൽ നിർത്തി ,കഴിഞ്ഞ 48 മണിക്കൂറുകളായി തുടർച്ചയായി പെയ്യുന്ന മഴയിൽ തെക്കൻജില്ലകളിലും മലയോര മേഖലകളിലും വ്യാപക നാശനഷ്ടം. കോട്ടയം ,ഇടുക്കി ജില്ലകളിലായി അഞ്ച് പേർ മരിക്കുകയും പതിനഞ്ചുപേരെ കാണാതാവുകയും ചെയ്തപ്പോൾ, തിരുവനന്തപുരം നഗരത്തിൽ തോട്ടിൽ കുളിക്കാനിറങ്ങിയ ഒരു അന്യസംസ്ഥാന തൊഴിലാളിയെയും കൊട്ടാരക്കര നെല്ലിക്കുന്നത്ത് തൃക്കണ്ണമംഗലം തോടിനരികിലുള്ള കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന മൈസൂരിൽ നിന്നുള്ള നാടോടി കുടുംബത്തിലെ മൂന്നു വയസുകാരനെയും കാണാതായി.
അഞ്ചു ജില്ലകളിൽ റെഡ് അലെർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് കണ്ണമ്മൂല അയ്യങ്കാളി നഗറിന് സമീപം ആമയിഴഞ്ചാൻ തോട്ടിൽ കുളിക്കാനിറങ്ങിയ ജാർഖണ്ട് സ്വദേശി നെഹർദീപ് മണ്ഡലിനെ (29) യാണ് കാണാതായത്. മലയോര മേഖലകളിൽ മിക്കയിടത്തും റോഡുകൾ തകർന്ന് ഗതാഗതം നിലച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ദുരന്ത സാദ്ധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടു ദിവസം കൂടി കനത്ത മഴ തുടരാനാണ് സാദ്ധ്യത.വിവിധ ജില്ലകളിലായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ(എൻ.ഡി..ആർ.എഫ്)യും കരസേനയുടെയും വ്യോമസേനയുടെയും ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
ഇടുക്കിയിൽ രാത്രി യാത്ര ഈ മാസം 21 വരെ നിരോധിച്ചിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറക്കാൻ ജില്ലാ പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദ്ദേശം നൽകി. അത്യാവശ്യഘട്ടത്തിൽ 112 എന്ന നമ്പരിലും വിവരങ്ങൾ അറിയിക്കാം. റവന്യു മന്ത്രിയുടെ ഓഫീസിലും പ്രത്യേക കൺട്രോൾ റൂം തുറന്നു. മലയോര മേഖലയിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയാലാണ്. ആലപ്പുഴയിൽ കുട്ടനാട് തീർത്തും വെള്ളത്തിലായി.
#റെഡ് അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
# ഒാറഞ്ച് അലർട്ട്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്
യെല്ലോ അലർട്ട്
കണ്ണൂർ, കാസർകോട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |