കൊല്ലം: കനത്ത മഴയെ തുടർന്നുള്ള ദുരിതങ്ങൾ നേരിടാൻ ജില്ല സജ്ജമാണെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും ജില്ലാകളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതാപ്രദേശങ്ങളിലും വെള്ളംകയറിയ ഇടങ്ങളിലും പ്രത്യേകസംവിധാനം ഏർപ്പെടുത്തി. അതത് മേഖലയിലെ തഹസിൽദാർമാരുടെ ചുമതലയിൽ ആവശ്യമായ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡപ്രകാരം ക്യാമ്പുകൾ തുറക്കും. പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവയുടെ നേതൃത്വത്തിൽ റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ സഹകരണത്തോടെയാണ് അടിയന്തരസഹായവും ഗതാഗതക്രമീകരണവും നടത്തുന്നതെന്നും കളക്ടർ വ്യക്തമാക്കി.
ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ചുമതല
ഏകോപനം: സബ് കളക്ടർ ചേതൻ കുമാർ മീണ
നിരീക്ഷണവും പുരോഗതിയും: എ.ഡി.എം എൻ. സാജിതാ ബീഗം
ഗതാഗത നിയന്ത്റണം, അടിയന്തരഘട്ട പ്രതികരണ ചുമതല: സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ, റൂറൽ എസ്.പി കെ.ബി. രവി
കിഴക്കൻ മേഖലയിലെ പ്രവർത്തനം: ആർ.ഡി.ഒ ബി. ശശികുമാർ
നടപടികൾ
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതാ പ്രദേശങ്ങളിൽ പ്രത്യേകനിരീക്ഷണം
അടിയന്തര സാഹചര്യം നേരിടാൻ ജെ.സി.ബി, ക്രെയിൻ, ആംബുലൻസ്
തീരദേശ മേഖലയിൽ കടലോര ജാഗ്രതാ സമിതിയും കോസ്റ്റൽ പൊലീസും
ജലനിരപ്പുയർന്നതിനാൽ തെന്മല, പരപ്പാർ ഡാമിന്റെ ഷട്ടറുകൾ 80 സെ.മീറ്റർ വരെ ഉയർത്തി. ഘട്ടംഘട്ടമായി 40 സെന്റീമീറ്റർ കൂടി ഉയർത്തേണ്ടിവരും. തീരത്തുള്ളവർ ജാഗ്രത പാലിക്കണം
പള്ളിക്കൽ, കല്ലട, ഇത്തിക്കരയാറുകളിൽ ജലനിരപ്പുയരുന്നതിനാൽ തീരവാസികൾ നിർദേശങ്ങൾ പാലിക്കണം
കിഴക്കൻ മേഖലയിലെ പാതയോരങ്ങളിൽ അപകടാവസ്ഥയിൽ തുടരുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടി
ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആവശ്യത്തിന് മരുന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം
അടിയന്തരസാഹചര്യം കണക്കിലെടുത്ത് ക്യാമ്പുകളിൽ മാത്രമായി ആന്റിജൻ പരിശോധനയും വാക്‌സിനേഷൻ സൗകര്യവും
പനി ലക്ഷണമുള്ളവർക്ക് പ്രത്യേക സൗകര്യം
മീൻപിടിത്തത്തിന് ഏർപ്പെടുത്തിയ നിയന്ത്റണം കർശനമായി പാലിക്കുന്നുവെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |