ശബരിമല : പ്രളയ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്നലെയും ഇന്നും ശബരിമലയിൽ ഭക്തർക്ക് ദർശനത്തിനേർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ പൊലീസും ദേവസ്വം ബോർഡും തമ്മിൽ ധാരണയായെങ്കിലും കാലാവസ്ഥയിൽ ഇന്ന് മാറ്റം ഉണ്ടായാലേ അന്തിമ തീരുമാനമാകു. ശബരിമല വനമേഖലയിൽ മഴ ശക്തമായി തുടരുന്നതും കക്കി ഡാം തുറന്നുവിടേണ്ട സാഹചര്യവുമാണ് അനുമതിക്ക് തടസം. തമിഴ്നാട്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ് വിലക്ക് മൂലം ബുദ്ധിമുട്ടുന്നത്. നിലയ്ക്കൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ തീർത്ഥാടകർ തങ്ങുന്നുണ്ട്. നിലയ്ക്കലിൽ മാത്രം ഇരുനൂറിൽപ്പരം തീർത്ഥാടകരുണ്ട്. മതിയായ ഹോട്ടൽ സൗകര്യങ്ങളില്ലാത്തതിനാൽ പൊലീസും ദേവസ്വം ബോർഡും പമ്പയിലെ അയ്യപ്പാസേവാസംഘം വഴി ഇവർക്ക് ഇന്നലെ ഭക്ഷണം എത്തിച്ചു നൽകി. എന്നാൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സാദ്ധ്യതകൾ ഉള്ളതിനാൽ തീർത്ഥാടകരെ തത്കാലം കടത്തിവിടരുതെന്ന് ദുരന്തനിവാരണ അതോററ്റി ദേവസ്വം ബോർഡ് ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. തീർത്ഥാടകർ കഴിവതും ദർശനത്തിന് എത്തരുതെന്നും കാലാവസ്ഥയിൽ മാറ്റമുണ്ടാകുമ്പോൾ ദർശനം സുഗമമാകുമെന്നും പ്രസിഡന്റ് അഡ്വ. എൻ. വാസു കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |