തിരുവനന്തപുരം: പ്രളയ ദുരിതത്തിൽ എല്ലാം നഷ്ടമായവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. 16ന് ഉച്ചയ്ക്ക് വെള്ളപ്പൊക്കമുണ്ടായിട്ട് ഫയർഫോഴ്സ് എത്തിയത് വൈകിട്ട് ആറിനാണ്. വെളിച്ചകുറവിന്റെ പേരിൽ രക്ഷാപ്രവർത്തനം അധികം താമസിക്കാതെ നിറുത്തിവയ്ക്കുകയും ചെയ്തു.
കോട്ടയത്ത് സൈന്യം ഇറങ്ങിയ ശേഷമാണ് രക്ഷാപ്രവർത്തനത്തിന് വേഗം വന്നത്. ഇടുക്കിയിലും വൈകുന്നേരം വരെ സർക്കാർ സംവിധാനങ്ങളൊക്കെ നിർജ്ജീവമായിരുന്നു. വൈകുന്നേരത്തോടെ ദുരിതത്തിൽ അകപ്പെട്ടവരെ വാർഡ് മെമ്പർമാർ ക്യാമ്പുകളിൽ എത്തിച്ചെങ്കിലും പലയിടത്തും ഭക്ഷണവും വെളിച്ചവും ഇല്ലായിരുന്നു. ഇടുക്കിയിലെ പല ക്യാമ്പുകളിലും ഇപ്പോഴും ഭക്ഷണമില്ലാത്ത സാഹചര്യമുണ്ട്. മരിച്ചവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും സർക്കാർ ധനസഹായം നൽകണം. ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവർത്തകർക്ക് എത്തിപ്പെടാൻ സർക്കാർ സൗകര്യമൊരുക്കണം. നദിക്കരയിലും മലമുകളിലും വീട് വയ്ക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |