SignIn
Kerala Kaumudi Online
Friday, 20 September 2024 12.15 PM IST

ഇറാനിലെ വാതകപ്പാടം: 30% വിഹിതം അവകാശപ്പെട്ട് ഇന്ത്യ

Increase Font Size Decrease Font Size Print Page
farzad-b

ന്യൂഡൽഹി: ഇറാനിലെ ഫർസാദ്-ബി വാതകപ്പാടത്തിന്റെ കരാർ നഷ്‌ടമായെങ്കിലും 30 ശതമാനം വിഹിതം ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ഒ.എൻ.ജി.സി) അവകാശപ്പെട്ടതാണെന്ന് കേന്ദ്രം. കമ്പനിയുടെ വിദേശ നിക്ഷേപക വിഭാഗമായ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിന്റെ (ഒ.വി.എൽ) നേതൃത്വത്തിലുള്ള ഇന്ത്യൻ കമ്പനികളുടെ കൺസോർഷ്യത്തിനായിരുന്നു വാതകപ്പാടത്തിന്റെ കരാർ.

2009ൽ കരാർ കാലാവധി അവസാനിച്ചെങ്കിലും പുതുക്കിലഭിക്കാനായി ഇറാന്റെ ദേശീയ എണ്ണക്കമ്പനിയായ ദ നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയെ (നിയോക്) ഒ.വി.എൽ സമീപിച്ചിരുന്നു. ഇതിനായി പലവട്ടം ഒ.വി.എൽ അപേക്ഷിച്ചെങ്കിലും നിയോക് പരിഗണിച്ചില്ല. പകരം പ്രാദേശിക കമ്പനിയായ പെട്രോപാർസ് ഗ്രൂപ്പിന് 178 കോടി ഡോളറിന് (13,200 കോടി രൂപ) കരാർ നൽകി. കരാർ നഷ്‌ടമായെങ്കിലും മുൻധാരണാപത്രങ്ങൾ പ്രകാരം വാതകപ്പാടത്തിന്റെ 30 ശതമാനം വിഹിതം ഇന്ത്യൻ കൺസോർഷ്യത്തിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.

വാതകപ്പാടം കണ്ടെത്തിയതും പര്യവേക്ഷണ, ഖനന പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടതും ഇന്ത്യൻ കൺസോർഷ്യമാണ്. ഫർസാദ്-ബി വാതകപ്പാടത്തിന്റെ യഥാർത്ഥ ലൈസൻസീയും കൺസോർഷ്യമാണെന്നതിനാൽ 30 ശതമാനം വിഹിതത്തിന് അവകാശമുണ്ടെന്നും കരാർ നഷ്‌ടപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയല്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഇതുസംബന്ധിച്ച് നിയോക്കിൽ നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

പേർഷ്യൻ കടലിലെ വാതകപ്പാടം

ഇറാനോട് ചേർന്നുള്ള പേർഷ്യൻ ഉൾക്കടലിലെ ഫാഴ്‌സി ഓഫ്‌ഷോർ പര്യവേക്ഷണ ബ്ളോക്കിൽ ഒ.വി.എൽ 2008ൽ കണ്ടെത്തിയതാണ് ഫർസാദ്-ബി വാതകപ്പാടം. 23 ട്രില്യൺ ക്യുബിക്-ഫീറ്റ് വാതകശേഖരമാണ് ഫർസാദ്-ബിയിൽ കണ്ടെത്തിയത്. ഇതിൽ, 60 ശതമാനവും വീണ്ടെടുക്കാമെന്നാണ് വിലയിരുത്തൽ.

ഉപരോധത്തിൽ തെന്നിയ കരാർ

2002ലാണ് ഒ.വി.എല്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കൺസോർഷ്യം ഫർസാദ്-ബിയിൽ പര്യവേക്ഷണത്തിനുള്ള കരാർ (ഇ.എസ്.സി) നേടിയത്. 2008ൽ വാതകപ്പാടം കണ്ടെത്തി. 2009 ജൂണിൽ കരാർ അവസാനിച്ചെങ്കിലും തുടർ നടപടികൾക്കായി നിയോക്കിന്റെ കീഴിലുള്ള ഇറാനിയൻ ഓഫ്‌ഷോർ ഓയിൽ കമ്പനിക്ക് (ഐ.ഒ.ഒ.സി) മാസ്‌റ്റർ ഡെവലപ്‌മെന്റ് പ്ളാൻ സമർപ്പിച്ചു.

ഇതിനിടെ ഇറാനുമേൽ അമേരിക്കയും യൂറോപ്പും ഉൾപ്പെടെ ഉപരോധം ഏർപ്പെടുത്തിയതിനാൽ ചർച്ചകൾ നടന്നില്ല. അതോടെ, നിയോക് പ്രദേശിക കമ്പനിക്ക് കരാറും നൽകി.

ഇന്ത്യൻ കൺസോർഷ്യം

ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡിന് (ഒ.വി.എൽ) 40 ശതമാനം വിഹിതത്തോടെ രൂപീകരിച്ച ഇന്ത്യൻ കൺസോർഷ്യമായിരുന്നു നേരത്തേ കരാർ നേടുകയും വാതകശേഖരം കണ്ടെത്തുകയും ചെയ്‌തത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (40 ശതമാനം), ഓയിൽ ഇന്ത്യ (20 ശതമാനം) എന്നിവയായിരുന്നു കൺസോർഷ്യത്തിലെ മറ്റു കമ്പനികൾ. 40 കോടി ഡോളറാണ് (3,000 കോടി രൂപ) ഫർസാദ്-ബിയിൽ ഇന്ത്യൻ കൺസോർഷ്യം നിക്ഷേപിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, IRAN GAS FIELD, ONGC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.