നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ നൈജീരിയ സ്വദേശിനികളിൽ നിന്ന് അഞ്ചരക്കോടിയുടെ മയക്കുമരുന്ന് പിടിച്ച കേസിൽ തുടരന്വേഷണം സംബന്ധിച്ച് അവ്യക്തത. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണയായി തുടരന്വേഷണം നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറുകയാണ് പതിവ്. എന്നാൽ ഈ കേസ് ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് വിവരം. മയക്കുമരുന്ന് കേസിൽ തുടരന്വേഷണം നടത്താൻ ഡി.ആർ.ഐക്ക് പരിമിതികളുണ്ട്. കേസ് നാർക്കോട്ടിക്ക് ബ്യൂറോയ്ക്ക് കൈമാറിയാൽ മാത്രമേ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് സാധിക്കുകയുള്ളു. നൈജീരിയൻ സ്വദേശിനികളായ കാനെ സിംപോ ജൂലി, ഇഫോമ ക്യൂൻ അനോസി എന്നിവരാണ് ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. അനോസി കഴിഞ്ഞ നാല് വർഷമായി ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ച് നൈജീരിയയിൽ നിന്നുള്ള മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകി വരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇവർ.
കൊക്കെയിനുമായി നൈജീരിയയിൽ നിന്നെത്തിയ കാനെ സിംപോ ജൂലി പിടിയിലായതിന് പിന്നാലെയാണ് ഇവരെ കാത്ത് നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന ഇഫോമ ക്യൂൻ അനോസിയയും അറസ്റ്റിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിലായി നെടുമ്പാശേരിയിൽ പിടികൂടിയ 45 കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തുമായും ഇവർക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
മയക്കുമരുന്ന് എത്തിക്കാൻ പ്രധാനമായും വനിതകളെയാണ് ഇവർ കരിയർമാരായി നിയോഗിക്കുന്നത്. തിരികെ മടങ്ങുമ്പോൾ 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ള തുണിത്തരങ്ങൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സ്ത്രീകളെ വലയിലാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾക്ക് നൈജീരിയയിൽ വിപണി മൂല്യമുണ്ട്. ഇതുമായി നാട്ടിലെത്തി മറിച്ച് വിൽക്കുകയോ ടെക്സ്റ്റൈൽ ഇടപാട് നടത്തുകയോ ചെയ്യാമെന്ന പദ്ധതിയുമായാണ് ഇവർ എത്തുന്നത്. കൊച്ചിയെ കൂടാതെ ഗോവ, ചെന്നൈ, മുംബയ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിവിധ തരത്തിലുള്ള മയക്കുമരുന്നുകൾ എത്തിച്ചു നൽകുന്നതും ഇവരുടെ നേതൃത്വത്തിലാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |