തിരുവനന്തപുരം : കരാറുകാരുമായി ചേർന്ന് കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന് ധനകാര്യപരിശോധന വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയും ചീഫ് എൻജിനീയറുമായ ആർ ഇന്ദുവിനെ തത്‌സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്യാൻ വകുപ്പ് മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കെഎസ്ആർടിസി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമാണത്തിലുണ്ടായ 1.39 കോടി രൂപയുടെ നഷ്ടം ഉദ്യോഗസ്ഥയിൽ നിന്നും ഇടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതിന് പുറമേ ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിർമ്മാണം സംബന്ധിച്ചും ഗുരുതരമായ ക്രമക്കേടുകൾ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്നുണ്ടായതായും കണ്ടെത്തി. കരാറുകാരെ വഴിവിട്ട് സഹായിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.
ചീഫ് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന റിപ്പോർട്ടിലെ ആവശ്യമാണ് ഇപ്പോൾ ഗതാഗത മന്ത്രി നടപ്പിലാക്കിയത്. ഇന്ദു നടത്തിയ എട്ടോളം അഴിമതികൾ കണ്ടെത്തിയിരുന്നു. ഇതിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ എംഎൽഎ ഫണ്ടുപയോഗിച്ച് നടത്തിയ നിർമ്മാണത്തിലെ ക്രമക്കേടുമുണ്ട്. നിർമ്മാണാവശ്യത്തിനുള്ള ടെണ്ടറുകളിൽ കരാർ ലൈസൻസില്ലാത്തവർക്ക് പങ്കെടുക്കാൻ അവസരം നൽകിയതുൾപ്പടെയുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |