മോസ്കോ: ഭീകരസംഘടനയായ താലിബാനോടൊപ്പം ഇന്നലെ ഇന്ത്യ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തതായി റിപ്പോർട്ട്. റഷ്യ ആതിഥേയത്വം വഹിച്ച മോസ്കോ ഫോർമാറ്റ് ചർച്ചയിലാണ് ഇന്ത്യ പങ്കെടുത്തതെന്നാണ് വിവരം. ഇന്ത്യയടക്കം പത്ത് രാജ്യങ്ങളാണ് ചർച്ചയിൽ പങ്കെടുത്തത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് വിദേശ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത് വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ജെ.പി സിംഗാണ്. പാകിസ്ഥാൻ - ഇറാൻ ഡസ്കിന്റെ ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്.
അഫ്ഗാനിലെ സുരക്ഷാ സാഹചര്യങ്ങൾ, സർക്കാർ രൂപീകരണം എന്നിവയാണ് ചർച്ചയായത്.
അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതിന് ശേഷം രണ്ടാം വട്ടമാണ് ഇന്ത്യയുടേയും താലിബാന്റെയും പ്രതിനിധികൾ ഒരു ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഒരുമിച്ച് പങ്കെടുക്കുന്നതും താലിബാൻ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഫോർമാറ്റ് നടത്തുന്നതും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
താലിബാന്റെ ഭാഗത്ത് നിന്ന് ഉപ പ്രധാനമന്ത്രി അബ്ദുൾ സലാം ഹനാഫി, വിദേശകാര്യമന്ത്രാലയ പ്രതിനിധി അബ്ദുൾ ഖഹർ ബാൽക്കി എന്നിവർ പങ്കെടുത്തു.
അതേസമയം, ഇന്ത്യ-താലിബാൻ പ്രതിനിധികൾ തമ്മിൽ ഔദ്യോഗിക ചർച്ചകൾക്കപ്പുറമുള്ള കൂടിക്കാഴ്ച നടന്നില്ലെന്നാണ് റിപ്പോർട്ട്. യോഗത്തിലേക്ക് ക്ഷണിച്ചെങ്കിലും അമേരിക്ക പിൻവാങ്ങിയിരുന്നു
എന്തുകൊണ്ട് ഇന്ത്യ പങ്കെടുത്തു
മാനുഷിക പരിഗണന അടിസ്ഥാനമാക്കിയാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ അഫ്ഗാനോടുള്ള നയം അഫ്ഗാൻ ജനതയോടുള്ള സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും മുൻപ് അഫ്ഗാന് വികസന - മാനുഷിക പ്രവർത്തനങ്ങളിൽ ഇന്ത്യ സഹായം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
മോസ്കോ ഫോർമാറ്റ്
2017ലാണ് ആറ് രാജ്യങ്ങൾ അംഗങ്ങളായ മോസ്കോ ഫോർമാറ്റ് ആദ്യമായി നടത്തിയത്. റഷ്യ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മോസ്കോ ഫോർമാറ്റിലെ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |