ഇരിട്ടി(കണ്ണൂർ): ഇരിട്ടി പുഴയിൽ മധ്യവയസ്‌കൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പേരാവൂർ കോടഞ്ചാൽ വേക്കളം സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ കോട്ടായി ഗണേശ(42)നാണ് മരിച്ചത്. ഇയാൾ കടത്തും കടവിൽ താമസിച്ച് റമ്പർ ടാപ്പിംഗ് നടത്തി വരികയായിരുന്നു.
ബുധനാഴ്ച വൈകീട്ടോടെ പുഴയിലൂടെ ഒരാൾ ഒഴുകിവരുന്നത് കണ്ട് പഴയപാലം സ്വദേശി ഫാസിൽ ഇരിട്ടി പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് ഇരിട്ടി പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തന്തോട് ജംഗ്ഷനു സമീപത്തുള്ള പുഴയിലൂടെ ഗണേശൻ ഒഴുകി വരുന്നത് കണ്ടത്. ഫയർഫോഴ്സ് ഇയാളെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇരിട്ടി സി.ഐ കെ.ജെ. ബിനോയ് , പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി, ഫയർ സ്റ്റേഷൻ ഓഫീസർ രാജീവൻ, അസി. സ്റ്റേഷൻ ഓഫീസർ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേനയും ചേർന്ന് മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് മൃതദേഹപരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി.
പരേതരായ പുലപ്പാടി കൃഷ്ണന്റെയും കോട്ടായി കുഞ്ഞിമാതയുടെയും മകനാണ് അവിവാഹിതനായ ഗണേശൻ. സഹോദരങ്ങൾ: കാർത്ത്യായനി, ജനാർദ്ദനൻ, പുരുഷു, മധുസൂദനൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |