കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ, ഇറ്റലിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് എസ്.പി. സോജന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം മൊഴിയെടുത്തത്.
തട്ടിപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അനിത മൊഴി നൽകി.പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരിയെന്ന നിലയിലാണ് മോൻസണെ പരിചയപ്പെട്ടത്. കൊച്ചി കലൂരിലെ വീട്ടിൽ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പുകളെപ്പറ്റി പിന്നീടാണ് മനസിലായത്. അതോടെ സൗഹൃദം അവസാനിപ്പിച്ചെന്നും അനിത മൊഴി നൽകി. .
ഒളിക്കാനില്ലെന്ന് അനിത
മോൻസണുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മൊഴിയെടുക്കലിന് ശേഷം അനിത പ്രതികരിച്ചു. മോൻസണെ സംരക്ഷിച്ചിട്ടില്ല. ഒളിക്കാനില്ലാത്തതിനാൽ ,ഉദ്യോഗസ്ഥർ ചോദിച്ചതിനെല്ലാം മറുപടി നൽകി. പരാതിക്കാരെ സഹായിക്കുകയാണ് ചെയ്തത്. താനും ഇടപെട്ടതിനാലാണ് മോൻസൺ അറസ്റ്റിലായത്.മോൻസണിന്റെ ഉന്നതബന്ധങ്ങൾ, സഹായിച്ചവർ എന്നിവരെക്കുറിച്ചും തട്ടിപ്പിനിരയായവരെക്കുറിച്ചും വിവരങ്ങൾ കൈമാറി.
18 ലക്ഷം നൽകിയെന്ന് മോൻസൺ
അനിതയ്‌ക്ക് വേണ്ടി ചെലവഴിച്ച 18 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് മോൻസൺ മാവുങ്കലിന്റെ ശബ്ദരേഖ. അനിതയുടെ സഹോദരിയുടെ വിവാഹത്തിനാണ് 2019ൽ പണം ചെലവഴിച്ചത്. അക്കൗണ്ട് വഴി നടത്തിയ ഇടപാടുകളുടെ രേഖകൾ കൈവശമുണ്ട്.
നാട്ടിലെത്തുമ്പോൾ യൂറോയായി പണം തിരികെ നൽകാമെന്നാണ് ഇറ്റലിയിലായിരുന്ന അനിത അറിയിച്ചത്. ഒമ്പത് മാസം മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ പണം തിരികെ ചോദിച്ചു. 10 ലക്ഷമെങ്കിലും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. സമൂഹ വിവാഹങ്ങൾ നടത്തുന്നയാളല്ലേ, അവരോട് ചോദിക്കാറില്ലല്ലോ എന്നാണ് അനിത നൽകിയ മറുപടി. തനിക്കെതിരെ പരാതി നൽകിയ കോഴിക്കോട് സ്വദേശി ഷെമീറുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് മോൻസൺ ഇക്കാര്യം പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |