മുംബയ്: മാലിദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന് മറുപടി നൽകി എൻ സി ബി തലവൻ സമീർ വാങ്കഡെ. മാലിദ്വീപിൽ സന്ദർശനം നടത്തിയത് കുട്ടികളോടൊപ്പമാണെന്നും മേലധികാരികളിൽ നിന്നുള്ള അനുവാദത്തോടെ സ്വന്തം ചെലവിലായിരുന്നു സന്ദർശനമെന്നും സമീർ വാങ്കഡെ പറഞ്ഞു. ഒരു ദേശീയ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് വാങ്കഡെ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ലോക്ക്‌ഡൗൺ സമയത്ത് സമീർ വാങ്കഡെ മാലിദ്വീപിൽ ഉണ്ടായിരുന്നുവെന്നും ഈ സമയത്ത് അവിടെയുണ്ടായിരുന്ന ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി അവരിൽ നിന്നും പണം തട്ടിയെടുക്കുന്ന ഒരു റാക്കറ്റിൽ സമീർ അംഗമായിരുന്നുവെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിനെ കരിവാരിതേക്കുന്നതിന് ബി ജെ പിയുടെ കൂടെ ഒത്താശയോടെയാണ് സമീർ വാങ്കഡെ പ്രവർത്തിക്കുന്നതെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെ ശക്തമായി നിഷേധിച്ച സമീർ വാങ്കഡെ ഏത് തരത്തിലുമുള്ള അന്വേഷണവും നടത്താൻ അധികാരമുള്ള സർക്കാരിൽ അംഗമാണ് നവാബ് മാലിക്കെന്നും തനിക്കെതിരെ എന്ത് അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് പറഞ്ഞു. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയശേഷമാണ് താൻ മാലിദ്വീപിൽ പോയതെന്നും മന്ത്രി ആരോപിക്കുന്നത് പോലെ തന്റെ സഹോദരി തന്നോടൊപ്പം ഇല്ലായിരുന്നുവെന്നും എൻ സി ബി തലവൻ വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസമായി തനിക്കെതിരെ വ്യക്തിപരമായുള്ള അധിക്ഷേപങ്ങൾ തുടരുകയാണെന്നും തന്റെ മരിച്ചു പോയ അമ്മയേയും, സഹോദരിയേയും, അച്ഛനേയും വരെ ഇക്കൂട്ടർ അധിക്ഷേപിക്കുന്നതായും സമീർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |