പറവൂർ: പ്രതിപക്ഷ നേതാവിന്റെ ജോലി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ തന്നെ പഠിപ്പിക്കേണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന വിജയരാഘവന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എങ്ങനെ സംസാരിക്കണമെന്ന് എ.കെ.ജി സെന്ററിൽ നിന്ന് നിർദേശം നൽകേണ്ട. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ മുന്നറിയിപ്പ് സംവിധാനങ്ങൾ കുറേക്കൂടി മെച്ചപ്പെടുത്തണമെന്ന് പറഞ്ഞത് എങ്ങനെ വിമർശനമാകും. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ മന്ത്രിമാർ എത്തുംമുമ്പേ താനെത്തി.
പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകന്റെ ജോലി വിജയരാഘവൻ നന്നായി ചെയ്യുന്നുണ്ടെന്നും വിസതീശൻ പറഞ്ഞു.
കെ.പി.സി.സി ഭാരവാഹി പട്ടികയെക്കുറിച്ച് ഒരു നേതാവും പരാതി പറഞ്ഞിട്ടില്ല. എല്ലാ നേതാക്കളുമായും ചർച്ച നടത്തി തയാറാക്കിയ പട്ടികയാണിത്. ചില കുറവുകളുണ്ടാകാം. അർഹരായ ചിലർ ഉൾപ്പെട്ടിട്ടില്ല. അവർക്ക് പ്രവർത്തിക്കാനുള്ള സാഹചര്യവും സൗകര്യങ്ങളും നേതൃത്വം നൽകും. കെ. മുരളീധരനുമായി വിശദമായ ചർച്ച നടത്തിയിരുന്നു. അതൃപ്തിയുണ്ടെന്ന് കെ. മുരളീധരൻ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നറിയില്ല.
കുഞ്ഞ് എവിടെയെന്ന്
സർക്കാർ പറയണം
ഒരമ്മ കഴിഞ്ഞ ആറു മാസമായി താൻ പ്രസവിച്ച കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും മുന്നിൽ കയറിയിറങ്ങുങ്ങന്നത് കേരളം കാണുന്നു. കുഞ്ഞ് എവിടെയാണെന്നെങ്കിലും പറയാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവർക്കുണ്ട്. എന്തുകൊണ്ടാണ് ആറുമാസമായി പൊലീസ് എഫ്.ഐ.ആർ ഇടാതിരുന്നത്. സി.പി.എമ്മുകാർക്കല്ലെങ്കിൽ ആർക്കാണ് നീതി കിട്ടുക. ഇത് പാർട്ടിതലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല. എം.ജി യൂണിവേഴ്‌സിറ്റിയിലെ എ.ഐ.എസ്.എഫ് വനിതാ നേതാവ് ഗൗരവമുള്ള പരാതിയാണ് എസ്.എഫ്.ഐക്കാർക്കെതിരെ ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |