ന്യൂഡൽഹി: നീണ്ട 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിക്ക് വില വർദ്ധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർദ്ധിപ്പിക്കാനാണ് തീരുമാനം. ഈവർഷം ഡിസംബർ ഒന്ന് മുതൽ വിലവർദ്ധന നിലവിൽവരും.
അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവാണ് കാരണം. ശിവകാശിയിൽ ചേർന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം.
2007 ലാണ് അവസാനമായി തീപ്പെട്ടിക്ക് വില വർദ്ധിപ്പിച്ചത്. അന്ന് 50 പൈസയിൽ നിന്നാണ് വില ഒരു രൂപയാക്കിയത്. തീപ്പെട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്കൃത വസ്തുക്കൾക്കും വില വർദ്ധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ൽ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വർദ്ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചു.
ഒക്ടോബർ പത്തിന് ശേഷം തീപ്പെട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാർഡ്, പേപ്പർ, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സൾഫറിനുമെല്ലാം വില വർദ്ധിച്ചു. ഇതിന് പുറമെ ഇന്ധന വിലയും ചരക്കു ഗതാഗതത്തിന്റെ ചെലവും വർദ്ധിപ്പിച്ചു. നിലവിൽ തീപ്പെട്ടി കമ്പനികൾ 600 തീപ്പെട്ടികളുടെ കെട്ട് 270 മുതൽ 300 വരെ രൂപയ്ക്കാണ് വിൽക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിർമ്മാണ ചെലവ് 430 മുതൽ 480 വരെയായെന്ന് കമ്പനികൾ പറയുന്നു. തമിഴ്നാട്ടിൽ നാല് ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന സെക്ടർ കൂടിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |