പടിഞ്ഞാറേകല്ലട: മഴയുടെ ശക്തി കുറഞ്ഞു. കല്ലട ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി. കല്ലടയാറിലെ ജലനിരപ്പ് കുറഞ്ഞു. എന്നിട്ടും പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. കക്കൂസ് ടാങ്കുകളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതുകാരണം പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത അവസ്ഥയിലാണ് ഇവിടത്തെ ഒട്ടു മിക്ക കുടുംബങ്ങളും . വീട്ടിൽനിന്ന് റോഡിലേക്ക് പോകണമെങ്കിൽ കെട്ടിക്കിടക്കുന്ന ദുഷിച്ച വെള്ളത്തിലൂടെ വേണം യാത്ര. പാടശേഖരങ്ങളോട് ചേർന്ന് കിടക്കുന്ന സ്ഥലത്തെ കെട്ടിനിൽക്കുന്ന വെള്ളം കല്ലടയാറ്റിലേക്ക് ഇറങ്ങി പോകാനുള്ള തടസമാണ് ഈ ദുരിതത്തിന് പ്രധാന കാരണം.
വെള്ളം പമ്പ് ചെയ്ത് കളയണം
വെള്ളം ഒഴുക്കി വിടാനായി കല്ലടയാറിന് സമാന്തരമായുള്ള കടപുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് പി.ഡബ്ല്യു.ഡി.റോഡിൽ അഞ്ച് സ്ഥലത്തായി വർഷങ്ങൾക്ക് മുമ്പ് ഷട്ടറുകളോടുകൂടിയ കലുങ്കുകൾ നിർമ്മിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുകയും കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന അവസരങ്ങളിൽ ഷട്ടറുകൾ ഉയർത്തിയാലും കെട്ടിനിൽക്കുന്ന വെള്ളം ആറ്റിലേക്ക് ഒഴുകി പോകാറില്ല. ഇത്തരം അവസരങ്ങളിൽ ഉയർന്ന കുതിരശക്തിയുള്ള പെട്ടിയും പറയും മോട്ടോറുകൾ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് കുറയ്ക്കുകയാണ് ഏക പരിഹാരമാർഗം.
പടിഞ്ഞാറെ കല്ലടയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി സർക്കാരിലേക്ക് 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അയച്ചിട്ടുണ്ട്. 2018 ലെ വെള്ളപ്പൊക്കത്തിൽ പതിമൂന്നര ലക്ഷം രൂപ സർക്കാരിൽനിന്ന് അനുവദിച്ചിരുന്നു. ഈ തുക 5 സ്ഥലങ്ങളിലെ കേടായ ഷട്ടറുകൾ മാറുന്നതിനും മറ്റ് അറ്റകുറ്റപ്പണിക്കും സിവിൽ വർക്കിനുമായി ഇന്നേവരെ ചെലവഴിച്ചിട്ടുണ്ട്. ബാക്കി ഫണ്ട് അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് പമ്പ് ഹൗസ് നിർമ്മിച്ച്, ഉയർന്ന കുതിരശക്തിയുള്ള മോട്ടോർ അഥവ പെട്ടിയും പറയും വെട്ടിയതോടിലും വളഞ്ഞ വരമ്പിലും സ്ഥാപിച്ച് കെട്ടിക്കിടക്കുന്ന വെള്ളം കല്ലടയാറ്റിലേക്ക് പമ്പ് ചെയ്ത് ഒഴുക്കി വിടുവാനാണ് തീരുമാനം.
രേഖ,
എസ്.എൽ. അസി.എക്സിക്യൂട്ടീവ് എൻജിനീയർ,
മൈനർ ഇറിഗേഷൻ . കൊട്ടാരക്കര ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |