തിരുവനന്തപുരം : വിശ്വാസികൾ പുണ്യനദിയായി കണക്കാക്കുന്ന പമ്പയുടെ പ്രാധാന്യവും ചരിത്രവും പ്രത്യേകതകളും ഉൾപ്പെടുത്തി പത്തനംതിട്ടയിൽ മ്യൂസിയം സ്ഥാപിക്കാൻ സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ഒരുങ്ങുന്നു. ലൈഫ്‌ലൈൻ ഒഫ് ട്രാവൻകൂർ എന്നാണ് ഇന്റർപ്രിട്ടേഷൻ മ്യൂസിയത്തിന് പേര് നൽകിയിരിക്കുന്നത്. പത്തനംതിട്ടയിലൂടെ ഒഴുകുന്ന പുണ്യ നദിയായ പമ്പയ്ക്ക് 176 കിലോമീറ്റർ ദൂരമാണുള്ളത്. പമ്പാനദിയുടെ തീരത്തെ ജൈവവൈവിദ്ധ്യങ്ങൾ പുരനജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവവൈവിദ്ധ്യ ബോർഡ് നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് പമ്പയെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്റർപ്രിട്ടേഷൻ മ്യൂസിയം
പമ്പാ നദിയുടെ ഉദ്ഭവം, ജൈവവൈവിദ്ധ്യം, വന്യജീവി സങ്കേതം, പമ്പയ്‌ക്ക് സമീപത്തെ പ്രധാന സ്ഥലങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ദൃശ്യ, ശ്രവ്യ സംവിധാനങ്ങൾ മ്യൂസിയത്തിലുണ്ടാകും. ഇതിലൂടെ വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും മറ്റും കൃത്യമായ വിവരങ്ങൾ മനസിലാക്കാനാകുമെന്ന് മ്യൂസിയവുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. പത്തനംതിട്ടയിലെ കോന്നി ആനക്കൊട്ടിലിന് സമീപത്താണ് മ്യൂസിയം സ്ഥാപിക്കാൻ തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.
പമ്പയുടെ ചരിത്രം
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പ. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിദ്ധ്യത്തെ തുടർന്ന് പുണ്യനദിയായി അറിയപ്പെടുന്ന പമ്പയെ 'ദക്ഷിണ ഭാഗീരഥി' എന്നും വിളിക്കുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1650 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ പീരുമേട്ടിലെ പുളച്ചിമലയിൽ നിന്നാണ് പമ്പയുടെ ഉദ്ഭവം. റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നിലിടങ്ങളിലൂടെ ഒഴുകി വേമ്പനാട്ട് കായലിലാണ് പതിക്കുന്നത്. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ് കൂടിയായ പമ്പ പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചരിത്രപ്രസിദ്ധമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനവും മാരാമൺ കൺവെൻഷനും നടക്കുന്നത് പമ്പയുടെ തീരത്താണ്. കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി സ്ഥിതി ചെയ്യുന്നതും പമ്പയിലാണ്. പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ പൂന്തേനരുവി വെള്ളച്ചാട്ടവും ഇവിടെയാണ്. മണിമല, അച്ചൻകോവിൽ, കല്ലാർ, കക്കി, അഴുത, വരട്ടാർ എന്നിവയാണ് പമ്പയുടെ കൈവഴികൾ. പെരിയാർ കടുവാ സങ്കേതം വഴിയും പമ്പ ഒഴുകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |