കൊല്ലം: ഉത്രയുടെ കുടുംബത്തിന്റെ കാലുപിടിച്ചു മാപ്പു പറയുമെന്ന് ഉത്ര വധക്കേസിലെ മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷ് പറഞ്ഞു. 17 മാസം നീണ്ട ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ദിവസം മോചിതനായ സുരേഷ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
'സൂരജ് മൂർഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് അറിഞ്ഞിരുന്നില്ല.ഞാൻ പാമ്പുപിടിക്കുന്ന യൂ ട്യൂബ് വീഡിയോകളിൽ നിന്നു നമ്പർ എടുത്താണ് സൂരജ് വിളിച്ചത്. എന്നോട് ആരാധനയാണെന്നു പറഞ്ഞു. ആദ്യം ഫോണിൽ സംസാരിച്ച ശേഷം 2020 ഫെബ്രുവരി പതിനെട്ടിന് കാണാൻ ചാത്തന്നൂരിൽ എത്തി. അതിനുശേഷം നിരന്തരം സംസാരിച്ചു സൗഹൃദം സ്ഥാപിച്ചു. ഉത്ര മരിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോൾ സൂരജ് വിളിച്ചു. എന്തിനാണ് ഈ മഹാപാപം ചെയ്തതെന്ന് ഞാൻ ചോദിച്ചു. അപ്പോൾ സൂരജ് പറഞ്ഞത്, ചേട്ടൻ പുറത്തു പറയാതിരുന്നാൽ ഇത് സർപ്പദോഷമായി അവസാനിക്കും. പുറത്തറിഞ്ഞാൽ ചേട്ടനും കൊലക്കേസിൽ കുരുങ്ങും. ഞാൻ അറിഞ്ഞുകൊണ്ട് ഒരിക്കലും ഇങ്ങനെ ഒരു കാര്യം കാര്യം ചെയ്യില്ല. എനിക്കും മൂന്നു മക്കളുണ്ട്. ഓരോ ദിവസവും മനസുരുകി പ്രാർത്ഥിച്ചാണ് ജയിലിൽ കഴിഞ്ഞത്'- സുരേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |